ഡൽഹിയിൽ കാലവർഷം ജൂൺ അവസാനമെത്തും; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ ആശ്വാസ വാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും (ഡൽഹി-എൻസിആർ) ജൂൺ 25-നും 30-നും ഇടയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആഴ്ചകളായി തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് ഇതോടെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹി-എൻസിആർ മേഖലകളിൽ ഉണ്ടായ ശക്തമായ ഇടിമിന്നലും ഒറ്റപ്പെട്ട മഴയും നിലവിൽ താപനില അല്പം കുറച്ചിട്ടുണ്ട്.
സാധാരണ എത്തുന്നതിനേക്കാൾ മൂന്ന് ദിവസം വൈകി, ജൂൺ 4-നാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയത്. കാലവർഷം ആരംഭിക്കാൻ വൈകിയെങ്കിലും, ജൂൺ മൂന്നാം വാരത്തോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും മൺസൂൺ ശക്തമായി വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്.
കർണാടക തീരത്തും അതിനോട് ചേർന്നുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങളിലും നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ തമിഴ്‌നാട്ടിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ പടിഞ്ഞാറൻ, തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകും.
നീലഗിരി, തിരുപ്പൂർ, ദിണ്ടിഗൽ, തേനിയും കന്യാകുമാരി, ഈറോഡ്, സേലം തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
കോയമ്പത്തൂർ, തെങ്കാശി, തിരുനെൽവേലി ജില്ലകളിലെ മലയോര മേഖലകളിലും സമാനമായ കാലാവസ്ഥയായിരിക്കും. പടിഞ്ഞാറൻ അസ്വസ്ഥതകളുടെ ഫലമായി രാജസ്ഥാനിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു.
ടോങ്ക് ജില്ലയിലെ ബനസ്ഥലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അൽവാറിൽ 22.2 മില്ലിമീറ്ററും ബിക്കാനീറിൽ 14.6 മില്ലിമീറ്ററും മഴ ലഭിച്ചു.










0 comments