print edition റേഷനും വെട്ടി കേന്ദ്രം

സ്വന്തം ലേഖിക
Published on Jun 28, 2026, 12:34 AM | 1 min read
തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രത ഭേദഗതി ബിൽ 2026 ലും കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ്. ചെറിയ കുടുംബങ്ങളുടെ പ്രതിശീർഷ വിഹിതം കുറയ്ക്കാനും,വലിയ കുടുംബങ്ങൾക്ക് അർഹതപ്പെട്ട അധികവിഹിതം നൽകാതിരിക്കാനുമാണിത്.
ദാരിദ്ര്യരേഖയിൽ താഴെയുള്ള അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ റേഷൻ കാർഡുടമകളുടെ വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കലിനുള്ള നീക്കമാണ് നടക്കുന്നത്.
5,44,448 കാർഡുകളിലായി 18,33,360 പേർക്കാണ് സംസ്ഥാനത്ത് മഞ്ഞകാർഡുള്ളത്. ഇതിൽ ശരാശരി കുടുംബാംഗങ്ങളുടെ എണ്ണം മൂന്നാണ്. ഒരാൾ മാത്രമുള്ള 10,5711 കാർഡുകളും സംസ്ഥാനത്തുണ്ട്.
പ്രായമായവരും ഗുരുതര അസുഖം ബാധിച്ചതും കിടപ്പിലായവരും വിധവകളുമടക്കം ഇതിലുണ്ട്. ഭേദഗതി നടപ്പായാൽ മുൻഗണന വിഭാഗത്തിലെ ഗുണഭോക്താക്കൾക്കുള്ള വിഹിതം പോലും എഎവൈ കാർഡുടമകൾക്ക് ലഭിക്കില്ല. മുൻഗണന വിഭാഗം (പിങ്ക് കാർഡ്) ഗുണഭോക്താക്കൾക്ക് മാസം ഒരാൾക്ക് അഞ്ചുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്.
നിലവിൽ കുടുംബാംഗങ്ങളുടെ എണ്ണം നോക്കാതെയാണ് 35 കിലോ സൗജന്യറേഷൻ എഎവൈ കാർഡുടമകൾക്ക് നൽകുന്നത്. ഭേദഗതി നടപ്പായാൽ ഒരംഗത്തിന് ഏഴുകിലോ എന്ന നിലയിലാകും റേഷൻ വിതരണം.
ഒരു കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി വിഹിതം 35 കിലോ ആയി പരിമിതപ്പെടുത്തിയതിനാൽ അംഗങ്ങൾ കൂടിയാലും കൂടുതൽ ഭക്ഷ്യധാന്യവും ലഭിക്കില്ല. മുൻവർഷത്തെ 2,28,153.65 കോടിയിൽനിന്ന് ഇൗ വർഷം ബജറ്റിൽ ഭക്ഷ്യ സബ്‌സിഡി 2,27,629 കോടിയായി വെട്ടിക്കുറച്ചിരുന്നു.










0 comments