print edition പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ല ; നാസിക്–മുംബൈ ലോങ്മാര്‍ച്ച് തുടങ്ങി

നാസിക്
പാൽഘറിലെ പോരാട്ടത്തിന്റെ ഉജ്വല വിജയത്തിന് പിന്നാലെ കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എമ്മിന്റെയും അഖിലേന്ത്യ കിസാൻസഭയുടെയും നേതൃത്വത്തിൽ മഹാരാഷ്‌ട്രയിൽ വീണ്ടും സമരമുഖം തുറന്നു. നാസിക്കിൽനിന്ന് മുംബൈയിലേക്ക് ചെങ്കൊടിയേന്തി പതിനായിരങ്ങൾ മാർച്ച് തുടങ്ങി. കർഷകരും കർഷകത്തൊഴിലാളികളുമടക്കം നാൽപത്തിനായിരം പേരാണ് ലോങ്മാര്‍ച്ചിൽ പങ്കെടുക്കുന്നത്.
2018ലെ ഐതിഹാസിക ലോങ്മാര്‍ച്ചിനെ തുടര്‍ന്ന് നൽകിയ ഉറപ്പുകള്‍ പാലിക്കാത്തതിലും കോര്‍പറേറ്റ് അനുകൂല നയങ്ങളിലും പ്രതിഷേധിച്ചാണ് തുടർസമരം. വനാവകാശനിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുക, കർഷകർക്ക് കൃഷിഭൂമി വിതരണംചെയ്യുക, സ്‌മാർട്ട്‌മീറ്റർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം തൊഴിലാളി ദ്രോഹ ലേബർകോഡുകൾക്കെതിരെയും തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയുമാണ് പ്രക്ഷോഭം. വികസനത്തിന്റെ പേരിൽ കര്‍ഷകരുടെ ഫലഭൂയിഷ്ഠമായ ഭൂമി വ്യാപകമായി ഏറ്റെടുക്കുന്നു. മതിയായ നഷ്ടപരിഹാരം നൽകുന്നില്ല.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റുമായ അശോക് ധാവ്‍ളെയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് തുടങ്ങിയത്. സിപിഐ എം മുൻകേന്ദ്രകമ്മിറ്റി അംഗ ജെ പി ഗാവിത്, സംസ്ഥാന സെക്രട്ടറി അജിത് നവാലെ, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡി എൽ കരാഡ്, നാസിക് ജില്ലാ സെക്രട്ടറി ഇന്ദ്രജിത് ഗാവിത്, അഖിലേന്ത്യ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ഉമേഷ് ദേശ്‍മുഖ് തുടങ്ങിയവരും പങ്കെടുക്കുന്നു.കഴിഞ്ഞയാഴ്‌ച പാൽഘറിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കലക്ടർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു.










0 comments