നാഗ്പുര്‍ കലാപകലുഷിതം ; പ്രകോപനം സൃഷ്ടിച്ച് സംഘപരിവാർ

നാഗ്പുർ : ഛത്രപതി സംഭാജിനഗറിലെ മുഗൾചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റാനുള്ള സംഘപരിവാർ നീക്കം ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പുരിനെ കലാപകലുഷിതമാക്കി. തിങ്കളാഴ്‌ച രാത്രി സംഘര്‍ഷമുണ്ടായ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുത്വ തീവ്രവാദികള്‍ സംഘടിതമായി മുസ്ലീംവിരുദ്ധ വികാരം ആളിക്കത്തിച്ചതാണ് മഹാരാഷ്‌ട്രയിൽ ധ്രുവീകരണം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നത്.
എന്നാല്‍, മറാഠാ രാജാവ് സംഭാജിയുടെ ജീവിതം ആസ്‌പദമാക്കിയ ഛാവ സിനിമയെ പഴിചാരാനാണ് ബിജെപി നേതാവായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ശ്രമം. സിനിമ ജനവികാരം ഉത്തേജിപ്പിച്ചെന്നും ഔറംഗസേബിനോടുള്ള വെറുപ്പ് അവർ പ്രകടിപ്പിക്കുകയാണെന്നും ഫഡ്‌നവിസ് നിയമസഭയിൽ പറഞ്ഞു.
ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റ്‌നിസ് പാർക്കിൽ വിഎച്ച്‌പിയും ബജ്‌രംഗ്‌ദളും തിങ്കളാഴ്‌ച നടത്തിയ സമരമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘപരിവാറുകാർ ഖുർആൻ കത്തിച്ചുവെന്ന പ്രചാരണമുണ്ടായതോടെ മറ്റൊരു സംഘം പ്രകടനം നടത്തി. തുടർന്ന് പൊലീസിനുനേരേ കല്ലേറുണ്ടായി. നിരവധി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. മൂന്ന് ഡെപ്യൂട്ടി കമീഷണർമാരടക്കം 33 പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. അൻപതോളം പേരെ അറസ്റ്റുചെയ്‌തു.
വർഗീയവികാരം ആളിക്കത്തിക്കുന്ന നിലപാടായിരുന്നു മഹാരാഷ്ട്ര സർക്കാർ തുടക്കംമുതല്‍ സ്വീകരിച്ചത്. ശവകുടീരം സർക്കാർ പൊളിച്ചുമാറ്റിയില്ലെങ്കിൽ ബാബറി മസ്ജിദ് ആവർത്തിക്കുമെന്ന് സംഘപരിവാർ നേതാക്കള്‍ ഭീഷണിമുഴക്കിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മുതലെടുപ്പിനാണ് സംഘപരിവാർ ശ്രമം.








0 comments