വിദ്യാർഥികൾക്ക് പിന്തുണ: സമരവേദിയിലേയ്ക്ക് 68,000 രൂപയ്ക്ക് 150 പിസ ഓർഡർ ചെയ്ത് നാഗാലാൻഡ് സ്വദേശി

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും ഭീമമായ തുകയ്ക്ക് ഭക്ഷണം ഓർഡർ ചെയ്ത് നൽകിയും നാഗാലാൻഡ് സ്വദേശി. നീറ്റ് ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കായി അദ്ദേഹം ഓർഡർ ചെയ്തത് 68,000 രൂപ വില വരുന്ന 150 പിസകളാണ്. പ്രതിഷേധ സ്ഥലത്ത് നേരിട്ട് എത്താൻ കഴിയാത്തതിലുള്ള വിഷമമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് ഷാ ലൂവ് എന്ന യുവാവ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
ദൂരെയിരുന്നാലും സമരത്തിന് പിന്തുണ അറിയിക്കാനും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ചെറിയൊരു സഹായമെങ്കിലും നൽകാനുമാണ് ഭക്ഷണം എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാത്രി, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൻറെ ദുഃഖത്തിൽ എനിക്ക് അത്താഴം ആസ്വദിക്കാൻ കഴിഞ്ഞില്ല, എൻറെ സഹോദരീ സഹോദരന്മാർ അവിടെ പട്ടിണി കിടക്കുകയാണ്. വീട്ടിൽ നിന്ന് വളരെ അകലെയുള്ള ജന്തർ മന്തറിൽ ആയിരക്കണക്കിന് വിദ്യാർഥികൾ മെച്ചപ്പെട്ട ഭാവിക്കും ന്യായമായ വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടി പോരാടുമ്പോൾ ഞാൻ ഇവിടെ നാഗാലാൻഡിൽ ഇരിക്കുകയാണ്.
എനിക്ക് അവരോടൊപ്പം ഉണ്ടായിരിക്കാൻ കഴിഞ്ഞില്ല, അതിനാൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് ഇതാണ്. ഞാൻ 150 ഡൊമിനോസ് ഫാംഹൗസ് ചീസ് ബർസ്റ്റ് പിസ്സകൾ ഓർഡർ ചെയ്തു, ഡെലിവറി പങ്കാളിയോട് ആൾക്കൂട്ടത്തിലേക്ക് പോയി ഭക്ഷണം ആവശ്യമുള്ള ആർക്കും വിതരണം ചെയ്യാൻ ആവശ്യപ്പെട്ടു." ഭക്ഷണ ഓർഡറിൻറെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് കൊണ്ട് ഷാ ലൂവ് തൻറെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിരവധി പേർ യുവാവിന് അഭിനന്ദനങ്ങളുമായി എത്തി.









0 comments