മൈസൂരു ദസറ: ഭാനു മുഷ്താഖിനെ ക്ഷണിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ബുക്കര്‍ സമ്മാന ജേതാവായ കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖിനെ മൈസൂരു ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതിനെതിരെ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ ബിജെപി നേതാവ് അടക്കം നൽകിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കർണാടക ഹൈക്കോടതിയുടെ മുൻ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരാണ് ബംഗളുരൂ സ്വദേശി എച്ച് എസ് ഗൗരവ് നൽകിയ ഹർജി തള്ളിയത്. മൈസൂർ ദസറ ആഘോഷങ്ങൾക്ക് ഹിന്ദു സമുദായത്തിന് പുറത്ത് നിന്നുള്ള ഒരാളെ ക്ഷണിക്കുന്നത് മതപരമായ അവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാരൻ വാദിച്ചു.
ഉദ്ഘാടന ചടങ്ങിൽ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പൂജ നടക്കുന്നുണ്ടെന്നും ഹിന്ദു അല്ലാത്ത ഒരാൾ പങ്കെടുക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. അതേസമയം, ഹർജിക്കാരൻ ഭരണഘടനയുടെ ആമുഖം വായിച്ചിട്ടുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു.
എന്താണ് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത്?- ജസ്റ്റിസ് വിക്രം നാഥ് ഹർജിക്കാരന്റെ അഭിഭാഷകനായ പി ബി സുരേഷിനോട് ആരാഞ്ഞു. മൈസൂർ ദസറ ഉദ്ഘാടനം ഒരു മതേതര ചടങ്ങാണ്. ഇത്തരം പരിപാടികൾക്കായി സംസ്ഥാനത്തിന് ഒരു വ്യക്തിയേയും അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കഴിയില്ല. ഈ ചടങ്ങുകൾക്കായി സംസ്ഥാനത്തിന്റെ തീരുമാനത്തിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്നൊരാള്‍ ഉദ്ഘാടനം ചെയ്യുന്നതുകൊണ്ട് ഹര്‍ജിക്കാരുടെ ഏതെങ്കിലും ഭരണഘടനാ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് കർണാടക ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.










0 comments