മ്യാൻമർ സായുധസംഘങ്ങൾക്ക് പരിശീലനം നൽകിയെന്ന കേസ്; യുഎപിഎ ഒഴിവാക്കി എൻഐഎ ചാർജ്ഷീറ്റ്

ന്യൂഡൽഹി : മ്യാൻമറിൽ ഇന്ത്യാ വിരുദ്ധ വംശീയ സായുധ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകിയെന്നാരോപിച്ച് അറസ്റ്റിലായ അമേരിക്കൻ പൗരൻ ഉൾപ്പടെ ഏഴ് വിദേശികൾക്കെതിരായ കേസിൽ വഴിത്തിരിവ്. ഒരു അമേരിക്കൻ പൗരനും ആറ് ഉക്രെയ്നിയൻ പൗരനുമെതിരായി സമർപ്പിച്ച ചാർജ്ഷീറ്റിൽ യുഎപിഎ വകുപ്പുകൾ എൻഐഎ ഉൾപ്പെടുത്തിയില്ല. പകരം 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. യുഎപിഎ ഒഴിവാക്കിയ നടപടിയെ ചൊല്ലി എൻഐഎക്കെതിരെ വിമർശനമുയരുകയാണ്.
മ്യാൻമറിലെ ചിൻ സ്റ്റേറ്റിൽ പ്രവർത്തിക്കുന്ന വംശീയ ആയുധസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഡ്രോൺ ഉപയോഗത്തിൽ പരിശീലനം നൽകിയെന്നുമാണ് അന്വേഷണ ഏജൻസി കണ്ടെത്തിയത്. യൂറോപ്പിൽ നിന്ന് ഡ്രോണുകൾ എത്തിച്ച് മ്യാൻമറിലെയും വടക്കു കിഴക്കേന്ത്യയിലെയും സംഘങ്ങൾക്ക് കൈമാറിയതായും എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
മ്യാൻമറിൽ നിന്ന് മിസോറാം വഴി ഇന്ത്യയിൽ പ്രവേശിച്ചെന്നും ആവശ്യമായ അനുമതികളില്ലാതെ യാത്ര ചെയ്തെന്നുമാണ് അന്വേഷണത്തിലെ മറ്റൊരു കണ്ടെത്തൽ. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തതായും എൻഐഎ ആരോപിച്ചിരുന്നു.









0 comments