റിട്ടയർമെന്റ് ആനുകൂല്യം ചോദിച്ചു; കോഫീഹൗസ് മുൻജീവനക്കാരെ വളഞ്ഞിട്ടുതല്ലി

മർദ്ദനമേറ്റ അജിത് കുമാറും എ എസ് രവിയും
തൃശൂർ: വിരമിക്കൽ ആനുകൂല്യം ആവശ്യപ്പെട്ടെത്തിയ ഇന്ത്യൻ കോഫീഹൗസിലെ മുൻ ജീവനക്കാരെ ആർഎസ്‌എസ് അനുകൂലികളായ ജീവനക്കാർ വളഞ്ഞിട്ട് മർദിച്ചു. തിരുവനന്തപുരം സ്വദേശി സി പി അജിത്ത് കുമാറിനാണ് മർദനമേറ്റത്. മെയ് 31ന് വിരമിച്ച അജിത്‌കുമാറിന് ഇതുവരെ റിട്ടയർമെന്റ് ആനുകൂല്യം ലഭിച്ചിട്ടില്ല.
ഇന്ത്യാ കോഫീബോർഡ് സഹകരണസംഘം പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടെയും നിഷേധാത്മക നിലപാടിനെത്തുടർന്ന് സത്യഗ്രഹമിരിക്കാനെത്തിയപ്പോഴായിരുന്നു മർദനം. ജൂണിൽ വിരമിച്ച എ എസ് രവി എന്നയാൾക്കും മർദനമേറ്റിട്ടുണ്ട്. വിരമിച്ചശേഷം ആനുകൂല്യങ്ങൾക്കായി സമീപിച്ചപ്പോൾ പണമില്ല എന്നായിരുന്നു പ്രസിഡന്റിന്റെയും ഭരണസമിതിയംഗങ്ങളുടെയും മറുപടി.
പലവട്ടം സംസാരിച്ചപ്പോൾ മൂന്നുമാസം കഴിഞ്ഞ് ആനുകൂല്യങ്ങൾ നൽകാം എന്ന് പറഞ്ഞു. മൂന്നുമാസം കഴിഞ്ഞ് ബന്ധപ്പെട്ടപ്പോൾ ലോണെടുക്കാൻ പറ്റാത്തതിനാൽ പണം നൽകാനാവില്ല എന്നായി. ഇതേത്തുടർന്നാണ് ബുധനാഴ്‌ച ശക്തൻ നഗറിലെ ഹെഡ് ഓഫീസിൽ ഇരുവരും ധർണക്കെത്തിയത്. ഹെഡ്‌ഓഫീസിന് എതിർവശത്ത് പ്ലക്കാർഡുമായി ഇരിക്കാൻ തുടങ്ങുന്പോഴായിരുന്നു മർദനം.
ബിജെപി- –കോൺഗ്രസ് ഭരണസമിതിയെ പിന്തുണയ്‌ക്കുന്ന ജീവനക്കാരാണ് ആക്രമിച്ചത്. മർദനം ചിത്രീകരിച്ചപ്പോൾ ഫോൺ നശിപ്പിക്കാനും ശ്രമമുണ്ടായി. ക്രൂര മർദനത്തിനിരയായ അജിത്തും രവിയും ജനറൽ ആശുപത്രിയിൽ ചികിൽസതേടി. സംഭവത്തിൽ അജിത്ത് ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
പതിനാറുമാസം മുന്പ് വിരമിച്ചവർക്കുവരെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാനുണ്ടെന്ന് മർദനമേറ്റ സി പി അജിത് കുമാർ പറഞ്ഞു. നൂറിലേറെപ്പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. മാസങ്ങളായി പി-എഫ് അടയ്‌ക്കാത്തതിനാൽ പിഎ-ഫ് പെൻഷനുള്ള അപേക്ഷയും തടഞ്ഞുവയ്‌ക്കപ്പെട്ടിരിക്കുകയാണ്.
ഗുരുതര രോഗത്തിന് ചികിൽസ നടത്തുന്ന പലരും മരുന്നിനുപോലും പണമില്ലാതെ വലയുകയാണ്. പിഎഫ് ഇനത്തിൽ നൽകാനുള്ള കുടിശ്ശിക ഒറ്റത്തവണയായി നൽകണമെന്നൂം ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്ക് ജീവനക്കാരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ.









0 comments