കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി മുങ്ങി; 12 വര്‍ഷം ബോളിവുഡില്‍ വിലസി,ഒടുവില്‍ പിടിയില്‍

ഹേമന്ത് മോദി | image: moneycontrol
ന്യൂഡൽഹി: കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ബോളിവുഡ് സിനിമകളിലടക്കം അഭിനയിച്ച നടൻ അറസ്റ്റിൽ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിനിറങ്ങി മുങ്ങി നടന്ന ഹേമന്ത് നാഗിൻദാസ് പുർഷോത്തംദാസ് മോദിയാണ് അറസ്റ്റിലായത്.
12 വർഷം ബോളിവുഡിൽ ഇയാൾ സിനിമാ താരമായി വിലസിയെന്നാണ് റിപ്പോർട്ട്. അഹമ്മദാബാദിലെ ഗീഖാന്ത മെട്രോ സ്റ്റേഷനിൽ നിന്നാണ് പൊലീസ് ഹേമന്തിനെ പിടികൂടിയത്. നരോദയിൽ 2005 ൽ നാനോ യശ്വന്ദ് കാംപ്ലേയെ കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് വൈഷ്ണവ ശിക്ഷിക്കപ്പെട്ടത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് കൊലപാതകം. 2008 ഓഗസ്റ്റ് 27ന് ഹേമന്തിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. മഹെസാന ജയിലിൽ കഴിയുന്ന ഹേമന്ത് 2014ലാണ് പരോളിനിറങ്ങിയത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ഹാജരാകത്തതോടെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
മുംബൈയിലെത്തിയ പ്രതി സ്പന്ദൻ മോദിയെന്ന് പേര് മാറ്റുകയും ബോളിവുഡിൽ തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് ആമിർഖാന്റെ തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, റൺവീർ സിങ്ങിന്റെ ജയേഷ്ഭായ് ജോർദാൻ തുടങ്ങിയ വലിയ സിനിമകളിലും അഭിനയിച്ചു. മലയാള സിനിമയായ എമ്പുരാനിലും പ്രതി അഭിനയിച്ചിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്. നടനെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ ഇയാൾ പൊലീസിന്റെ കണ്ണിൽ പെട്ടതുമില്ല. പ്രതി തന്റെ വീട്ടിൽ തിരിച്ചെത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പിടിയിലായത്. ഇയാളെ ഉടൻ മഹെസാന ജയിലിലയക്കും.










0 comments