മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി നീട്ടി

ഫയൽ ചിത്രം
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി നീട്ടി. 12 ദിവസത്തേക്ക് ഡൽഹി കോടതിയാണ് റാണയുടെ കസ്റ്റഡി നീട്ടിയത്. 18 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് എൻഐഎയുടെ അപേക്ഷ പ്രകാരം പ്രത്യേക എൻഐഎ ജഡ്ജി ചന്ദർ ജിത് ആണ് സിംഗ് റാണയുടെ കസ്റ്റഡി നീട്ടിയത്. കനത്ത സുരക്ഷയിൽ മുഖം മറച്ച നിലയിലാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്.
മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണനും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മന്നും ആണ് കേസിൽ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) പ്രതിനിധീകരിക്കുന്നത്. ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയിലെ അഭിഭാഷകൻ പിയൂഷ് സച്ച്ദേവാണ് റാണയ്ക്ക് വേണ്ടി ഹാജരായത്.
ഏപ്രിൽ 10നാണ് റാണയെ പ്രത്യേക വിമാനത്തിൽ എൻഐഎ സംഘം അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. 2008ൽ 166ലേറെപേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് 17 വർഷത്തിനുശേഷമാണ് പാകിസ്ഥാൻ – കനേഡിയൻ ബിസിനസുകാരനും മുൻ പാക് സൈനിക ഡോക്‌ടറുമായ റാണയെ ഇന്ത്യയ്‌ക്ക് കിട്ടുന്നത്. അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യ്‌തശേഷം പാട്യാലഹൗസ് കോടതിയിലെ പ്രത്യേക ജഡ്‌ജിക്ക് മുമ്പാകെ ഹാജരാക്കി.
യുഎപിഎ പ്രകാരം ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം, വ്യാജരേഖ ചമയ്‌ക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് റാണക്കെതിരെ ചുമത്തിയത്. റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ കൈമാറി കോടതി ഉത്തരവിറക്കിയിരുന്നു.
2009 ഒക്‌ടോബറിൽ ഷിക്കാഗോയിലാണ് റാണ പിടിയിലായത്. 2023 മെയിൽ റാണെയെ ഇന്ത്യക്ക് കൈമാറാമെന്ന് കലിഫോർണിയ കോടതി ഉത്തരവിട്ടെങ്കിലും റാണ മേൽക്കോടതികളെ സമീപിച്ച് നടപടികൾ നീട്ടിക്കൊണ്ടുപോയി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും അമേരിക്കയിൽ അറസ്റ്റിലായെങ്കിലും ഇന്ത്യയിലെത്തിക്കാനായിട്ടില്ല.
ലഷ്‌കർ ഭീകരൻ ഹാഫിസ് സയിദിന്റെ നിർദേശമനുസരിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്യാൻ റാണയാണ് ഹെഡ്‌ലിയെ സഹായിച്ചത് . ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താൻ വ്യാജ തിരിച്ചറിയൽ രേഖയും വിസയും റാണെ തന്നെയാണ് സംഘടിപ്പിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.









0 comments