മുംബൈയിൽ കനത്ത മഴ; അന്ധേരി സബ്‌വേ വെള്ളത്തിനടിയിൽ, ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ വെള്ളക്കെട്ടിനിടയിൽപ്പെട്ട അന്ധേരി സബ്‌വേ
മുംബൈ: തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചു. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ പ്രധാന പാതയായ അന്ധേരി സബ്‌വേ താൽക്കാലികമായി അടച്ചുപൂട്ടി. പാതയിൽ ഒന്നരയടിയോളം വെള്ളം ഉയർന്നതിനെ തുടർന്നാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി മുംബൈ ട്രാഫിക് പൊലീസ് സബ്‌വേ വഴിയുള്ള ഗതാഗതം നിരോധിച്ചത്.
ഇതേത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച രാവിലെയും ഈ സബ്‌വേ വെള്ളത്തിനടിയിലായിരുന്നുവെങ്കിലും പിന്നീട് വെള്ളം ഇറങ്ങിയിരുന്നു. എന്നാൽ രാത്രി വീണ്ടും മഴ ശക്തമായതോടെ സബ്‌വേ പൂർണ്ണമായും വെള്ളത്തിനടിയിലാവുകയായിരുന്നു.
വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടതോടെ അന്ധേരിയിലും പരിസര പ്രദേശങ്ങളിലും കിലോമീറ്ററുകളോളം നീളുന്ന വാഹനക്യൂ ദൃശ്യമായി. മുംബൈ, താനെ, പാൽഘർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
അടുത്ത 48 മണിക്കൂർ നേരത്തേക്ക് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ആകാശം മേഘാവൃതമായിരിക്കുമെന്നും രാത്രിയിലും പുലർച്ചെയും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 1 മുതൽ ജൂലൈ 4 വരെയുള്ള ദിവസങ്ങളിൽ മുംബൈയിൽ മഴയുടെ തീവ്രത വർദ്ധിക്കുമെന്നാണ് പ്രവചനം.
ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 3-ന് ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 'അതിതീവ്ര മഴ' (204.5 മില്ലിമീറ്ററിൽ കൂടുതൽ) ലഭിക്കാനും സാധ്യതയുണ്ട്. ജൂലൈ 5, 6 തീയതികളിലും മഴ തുടരുമെന്നാണ് സൂചന. മുംബൈയ്ക്ക് പുറമെ അയൽ ജില്ലകളിലും സ്ഥിതി സങ്കീർണ്ണമാണ്.
പാൽഘർ ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് റെഡ് അലേർട്ടും, റായ്ഗഡിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയായി ജൂൺ 11-ഓടെ മുംബൈയിൽ എത്താറുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ ഇത്തവണ ഒരാഴ്ചയിലധികം വൈകിയാണ് എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായത് ആശ്വാസം പകരുന്നുണ്ടെങ്കിലും നഗരത്തിലെ ജലക്ഷാമ ഭീഷണി പൂർണ്ണമായി മാറിയിട്ടില്ല. മുംബൈയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഏഴ് പ്രധാന ജലാശയങ്ങളിലെ ആകെ ജലസംഭരണം ഇപ്പോഴും ശേഷിയുടെ 7 ശതമാനത്തിൽ താഴെ മാത്രമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ താഴെയാണെന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.











0 comments