എംഡിഎംഎ വിൽപ്പന: പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട യുവാവും യുവതിയും പിടിയിൽ

കോഴിക്കോട്: എംഡിഎംഎ വിൽപ്പനയ്ക്കിടെ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട രണ്ടുപേർ പിടിയിൽ. ബാലുശേരി നന്മണ്ട താനത്ത് വീട്ടിൽ അനന്തു (26), പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീർത്തന (21) എന്നിവരെയാണ് സിറ്റി നർക്കോട്ടിക് സെല്ലും നടക്കാവ് പൊലീസും ചേർന്ന് പിടിച്ചത്. കഴിഞ്ഞ എട്ടിനാണ് സംഭവം.
എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ ലോഡ്ജിന്റെ മുൻവശം പാർക്ക് ചെയ്ത ഇന്നോവ കാറിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചാണ് പൊലീസ് എത്തിയത്. വാഹന പരിശോധനയ്ക്കിടെ പ്രതികൾ കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നു. വാഹനത്തിൽനിന്ന് 5.89 ഗ്രാം എംഡിഎംഎയും 85100 രൂപയും പൊലീസ് കണ്ടെത്തിയിരുന്നു. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലുമായി ചേർന്ന് നടത്തിയ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് പ്രതികളെ പിടിച്ചത്.
യുവതിയെ കൊലപ്പെടുത്തിയ കേസിൽ അനന്തുവിനെതിരെ നടക്കാവ് പൊലീസിൽ കേസുണ്ടായിരുന്നു. നിരവധി മയക്കുമരുന്ന് കേസിലും ഇയാൾ പ്രതിയാണ്. നഗരത്തിൽ മുറികൾ വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽക്കുന്നതാണ് കീർത്തനയുടെ രീതി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്നും കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.
സിറ്റി ഡൻസാഫ് അസി. കമീഷണർ എം എം അബ്ദുൾ കരീം, നടക്കാവ് സിഐ എസ് കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാകേഷ്, രജീഷ്, അജീഷ്, സാദിക്ക് ഡൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എഎസ്ഐ അഖിലേഷ്, സിപിഒമാരായ സുനോജ്, ലതീഷ്, സരുൺ, അഭിജിത്, തൗഫീക്ക്, ശ്രീശാന്ത്, ദിനീഷ്, മുഹമ്മദ് മഷൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.











0 comments