മുംബൈ മെട്രോ സ്ലാബ് തകർന്ന് വീണ് മരണം: കരാറുകാർക്ക് 6 കോടി പിഴ; അഞ്ചുപേർ അറസ്റ്റിൽ

മുംബൈ: മുളുന്ദിൽ നിർമ്മാണത്തിലിരുന്ന മെട്രോ പാതയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. വീഴ്ച വരുത്തിയ കരാർ കമ്പനികൾക്കും കൺസൾട്ടന്റിനുമായി ആറ് കോടി രൂപ പിഴ ചുമത്തി.
സംഭവവുമായി ബന്ധപ്പെട്ട് പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് മുളുന്ദിലെ എൽബിഎസ് മാർഗിലായിരുന്നു നാടിനെ നടുക്കിയ അപകടം.
നിർമ്മാണത്തിലിരുന്ന വഡാല - താനെ മെട്രോ ലൈൻ-4 ന്റെ കൂറ്റൻ സ്ലാബ് താഴെ പോയിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന സമാജ്‌വാദി പാർട്ടി നേതാവും ഗ്രാമത്തലവനുമായ രാംധാൻ യാദവ് (46) കൊല്ലപ്പെട്ടു.
മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉത്തരവിട്ടു.
കരാർ കമ്പനിയായ മിലാൻ റോഡ് ബിൽഡ്‌ടെക്കിന് 5 കോടി രൂപയും കൺസൾട്ടന്റായ ലൂയിസ് ബെർഗറിന് ഒരു കോടി രൂപയുമാണ് പിഴ ചുമത്തിയത്. മരിച്ച രാംധാൻ യാദവിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു.










0 comments