മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പ്രതീകാത്മക എഐ ചിത്രം
മുംബൈ : മുംബൈയിലെ പൈധോണിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മരണത്തിന് കാരണം ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. അബ്ദുള്ള ഡോക്കാഡിയ (40), നസ്രീൻ ഡോക്കാഡിയ (35), മക്കളായ ഐഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
മുംബൈ പോലീസിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ 25ന് രാത്രിയായിരുന്നു സംഭവം. അടുത്ത ബന്ധുക്കളടക്കം കുഭക്ഷ്യവിഷബാധയേചറ്റ്ടുംബത്തിലെ ഒമ്പത് പേർ ചേർന്ന് രാത്രി 10.30ഓടെ ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം ബന്ധുക്കൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. തുടർന്ന് അർദ്ധരാത്രി ഒന്നിനും ഒന്നരയ്ക്കും ഇടയിൽ കുടുംബത്തിലെ ഈ നാല് പേർ തണ്ണിമത്തൻ കഴിച്ചതായി പറയപ്പെടുന്നു.
ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട കുടുംബം (Image Credit: NDTV)
ഏപ്രിൽ 26ന് പുലർച്ചെ 5.30ഓടെ ഇവർക്ക് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ജെ ജെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ രാവിലെ 10.15യോടെ ഇളയ മകളും രാത്രി 10.30യോടെ ഭർത്താവും മരണപ്പെട്ടു. പിന്നീട് ഭാര്യയും മൂത്ത മകളും മരണത്തിന് കീഴടങ്ങി.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും ഹിസ്റ്റോപാത്തോളജിക്കൽ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. ജെ ജെ മാർഗ് പൊലീസ് സ്റ്റേഷനിൽ അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്.
രാത്രി തണ്ണിമത്തൻ കഴിക്കുന്നതിന് മുൻപ് കുടുംബം ബിരിയാണി കഴിച്ചിരുന്നതായി പ്രാഥമിക മൊഴികളിൽ പറയുന്നു. ഭക്ഷ്യവിഷബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
സമാനമായ മറ്റൊരു സാഹചര്യത്തിൽ ജാർഖണ്ഡിലെ ഗിരിദി ജില്ലയിൽ തെരുവ് കച്ചവടക്കാരനിൽ നിന്ന് ഗോൾഗപ്പയും ചാട്ടും കഴിച്ച ഏഴ് വയസുകാരൻ മരിക്കുകയും 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബജ്‌തോ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ഈ സംഭവത്തിൽ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലിനമായ ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് സാധാരണയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. വയറിളക്കം, ഛർദ്ദി, മനംപുരട്ടൽ, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതേത്തുടർന്ന് ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.










0 comments