മുംബൈയിൽ ബിഎംഡബ്ല്യു കാർ അപകടം; മരിച്ചവരിൽ മലയാളി യുവതിയും

മുംബൈ: മുംബൈ ബദ്‌ലാപൂരിൽ ബിഎംഡബ്ല്യു സെഡ്4 ഡിവൈഡറിൽ ഇടിച്ച് മരിച്ച രണ്ടുപേരിൽ ഒരാൾ മലയാളി. കോട്ടയം കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24) ആണ് മരിച്ചത്. ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് ആബാർ അപ്പാർട്‌മെന്റ്‌സ് താമസക്കാരായ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് റബേക്ക.
കൂടെയുണ്ടായിരുന്ന സുഹൃത്ത് യോഗേഷ് കിഷനും (24) അപകടത്തിൽ തൽക്ഷണം മരിച്ചു. മുംബൈ - വഡോദര ഹൈവേയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. റബേക്കയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം.
അപകടത്തിൽ പരിക്കേറ്റ ഇവരുടെ സുഹൃത്ത് അങ്കത് താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം സംഭവിക്കുമ്പോൾ കാർ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
അമിതവേഗതയിലെത്തിയ കാർ ഡിവൈഡറിലിടിച്ച് പലതവണ മറിയുകയായിരുന്നു. ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് കാറിലുള്ളവർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റബേക്കയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 11-ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ദാദർ ഓർത്തഡോക്‌സ് പള്ളിയിലും, തുടർന്ന് ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടന്നു.










0 comments