രാമക്ഷേത്ര സംഭാവനത്തട്ടിപ്പ്: പരാതിയുമായെത്തിയ സന്യാസിമാരെയും കാണാതെ മോദി, ഒളിച്ചോട്ടം തുടരുന്നു

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലെ സംഭാവനക്കൊള്ളയിൽ ഉൾപ്പെട്ട 'വലിയ കള്ളന്മാരെ' സംരക്ഷിക്കരുതെന്നാവശ്യപ്പെട്ട് ഡൽഹിയിലെത്തിയ സന്യാസിമാരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടാക്കിയില്ല. സംഭാവനക്കൊള്ളയിൽ ഉൾപ്പെട്ട വലിയ കള്ളന്മാരെ സംരക്ഷിക്കരുതെന്നും ഉത്തരവാദികളായ ഉന്നതരെ ഉടൻ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടാണ് 500ൽപ്പരം സന്യാസിമാർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്.
ഭക്തർ നൽകിയ സംഭാവനകൾ കവർന്നത് സന്ന്യാസി സമൂഹത്തെ ആകെ സംശയനിഴലിലാക്കിയെന്നും എത്ര ഉന്നതരായാലും ട്രസ്റ്റിലെ ഉത്തരവാദികളായ വ്യക്തികളെ സംരക്ഷിക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം സന്ന്യാസിമാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രാമക്ഷേത്രത്തിന്റെ പേരിൽ നടന്ന വൻ അഴിമതി പുറത്തുകൊണ്ടുവരാനായി സന്ന്യാസി സമൂഹം തന്നെ നേരിട്ട് മുന്നോട്ടുവന്നിട്ടും അവരുടെ പരാതി കേൾക്കാനോ നിവേദനം വാങ്ങാനോ മോദി തയ്യാറായില്ല. പ്രധാനമന്ത്രിയെ കാണാനായി തലസ്ഥാനത്തെത്തിയ സന്ന്യാസിമാരെ പൊലീസ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനയും പൊലീസിന്റെ തടസ്സപ്പെടുത്തലുകളും നേരിട്ടിട്ടും, സമാധാനപരമായി തങ്ങളുടെ ശക്തമായ സന്ദേശം പ്രധാനമന്ത്രിയെയും രാജ്യത്തെയും അറിയിക്കാൻ കഴിഞ്ഞുവെന്ന് സന്ന്യാസിമാർ വ്യക്തമാക്കി. തങ്ങളെ തിരിച്ചയച്ചതിലൂടെ ഇത്തരത്തിൽ ഒരു പരാതിയുമായി കുറച്ച് സന്ന്യാസിമാർ എത്തിയിരുന്നതായി മോദി അറിഞ്ഞല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് സന്ന്യാസികൾ മടങ്ങിയത്.
പാർലമെന്റിൽപ്പോലും നിർണായ ചോദ്യങ്ങളേയും ചർച്ചകളേയും പേടിച്ച് ഓടിയൊളിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും പരാതിയുമായെത്തിയ സന്യാസിമാർക്ക് നേരെയും അതേ അടവ് തന്നെയാണ് പ്രയോഗിച്ചതും. ഒളിച്ചോട്ടം പതിവാക്കിയ മോദി സ്വന്തം നിലപാട് അറിയിക്കാനെത്തിയ സന്ന്യാസിമാർക്ക് മുന്നിലും വാതിലുകൾ കൊട്ടിയടയ്ക്കുകയായിരുന്നു. പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിച്ച് 16 ദിവസം കഴിഞ്ഞിട്ടും ഇതുവരെ അമിത് ഷാ സഭയിലെത്തിയിരുന്നില്ല.










0 comments