തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഭക്ഷണസാധനങ്ങൾ തട്ടിയെടുത്തു; മാവോയിസ്റ്റ് സുന്ദരി കസ്റ്റഡിയിൽ

മാവോയിസ്റ്റ് സംഘാംഗം സുന്ദരിയെ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ
കോഴിക്കോട്: മാവോയിസ്റ്റ് സംഘാംഗം സുന്ദരിയെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 2018ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി വി എസ് ബിന്ദുകുമാരി സുന്ദരിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി താമരശേരി പൊലീസിന് വിട്ടുനൽകിയത്.
ഇൗങ്ങാപ്പുഴ മട്ടിക്കുന്നിലെ ഉന്നതി നിവാസികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഭക്ഷണസാധനങ്ങളും മറ്റും തട്ടിയെടുത്തെന്നും ഉന്നതിയിൽ യോഗം നടത്തി ആളുകളെ മാവോയിസ്റ്റ് ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നുമാണ് ഇവർക്കെതിരായ കേസ്. യുഎപിഎ നിയമപ്രകാരമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ആറളം, തിരുനെല്ലി സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷംസുദ്ദീൻ ഹാജരായി.
വിയ്യൂർ ജയിലിൽ കഴിയുന്ന സുന്ദരിയെ തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. താമരശേരി ഡിവൈഎസ്‌പി കെ എ ബോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം ചൊവ്വാഴ്ച തിരികെ കോടതിയിൽ ഹാജരാക്കും. സുന്ദരി സ്വന്തമായാണ് കേസ് വാദിച്ചത്.








0 comments