കേരളം കാത്തിരിക്കേണ്ടി വരും
മൺസൂൺ മഴയിലെ നഷ്ടം നികത്തപ്പെടുമോ; ഈ മാസം ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് എഐ പ്രവചനം

ന്യൂഡൽഹി:സെപ്തംബര്‍ അവസാനവാരം ബംഗാൾ ഉൾക്കടലിൽ ഒരു തീവ്ര ന്യൂനമര്‍ദ്ദമോ ചുഴലിക്കാറ്റോ രൂപപ്പെടാമെന്ന് എഐ അധിഷ്ഠിത കലാവസ്ഥാ പ്രവചന മാതൃകകൾ വ്യക്തമാക്കുന്നു. രാജ്യം മുഴുവൻ മഴയുടെ ഒരു ഘട്ടം കൂടി ഇതുവഴി ലഭിക്കാം എന്ന പ്രതീക്ഷയാണ് നൽകുന്നത്. കിഴക്കൻ, മധ്യഇന്ത്യൻ മേഖലകളിൽ ശക്തമായ മഴ ഉണ്ടാവാം. സഞ്ചാരപഥം വടക്ക്-പടിഞ്ഞാറൻ ദിശയിലാണ് എന്നതിനാൽ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ഇതിന്റെ പ്രഭാവം ഉണ്ടാകണമെന്നില്ല.
സെപ്തംബര്‍ 24 മുതൽ 28 വരെയുള്ള തീയതികളിലാണ് എഐഎഫ്എസ് മോഡൽ മഴ പ്രവചിച്ചിരിക്കുന്നത്. ഒഡീഷ, തെക്കൻ ഛത്തീസ്ഗഡ്, ബിഹാർ, വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ വരെ ഇതിന്റെ ഫലം എത്തും. അതേസമയം രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ നിന്ന് സെപ്തംബര്‍ 15 നും 18 നും ഇടയിൽ മൺസൂണിന്റെ പിൻവാങ്ങലിന് തുടക്കമാവും എന്നും പ്രവചിക്കുന്നു.
വടക്കുപടിഞ്ഞാൻ ഇന്ത്യയിൽ സെപ്തംബര്‍ 25 ഓടെ ആന്റി സൈക്ലോൺ രൂപപ്പെടും എന്നാണ് പ്രവചനം. വടക്കൻ അതിരിൽ അറബികടലിലേക്ക് കൂടി ഇത് എത്താം. ഇതോടെ കാലവര്‍ഷത്തിന്റെ പിൻവാങ്ങൽ വേഗത്തിലാവും. രാജ്യത്തിന്റെ ഒരു വശത്ത് ന്യൂനമര്‍ദ്ദം മഴ കൊണ്ടുവരുമ്പോൾ മറുവശത്ത് മൺസൂൺ പിൻമാറ്റം തുടങ്ങുന്ന സാഹചര്യമാവും.
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒക്ടോബര്‍ പകുതിയോടെ തുലാവര്‍ഷം (North-East Monsoon) എത്തും. ഇത് എത്രത്തോളം ലഭിക്കും എന്നത് കേരളം കാത്തിരിക്കുന്ന മഴ പ്രതീക്ഷയാണ്.









0 comments