print edition ഉടനടി അപലപിച്ച് മോദി, വിധേയത്വ പ്രകടനമെന്ന് വിമര്‍ശം

നരേന്ദ്രമോദി, ഡോണള്‍ഡ് ട്രംപ് (PHOTO:AFP)

സ്വന്തം ലേഖകൻ
Published on Apr 27, 2026, 12:00 AM | 1 min read
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്‍പ്പിനെ ഉടനടി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി ചര്‍ച്ചയാകുന്നു. ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തായ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ യുഎസും ഇസ്രയേലും ചേര്‍ന്ന് വധിച്ചിട്ട് രണ്ട് മാസത്തോളമായിട്ടും മോദി അപലപിച്ചിട്ടില്ല. വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയോ യുഎസ് തടവിലാക്കിയപ്പോഴും മിണ്ടാത്ത മോദിയാണ് അത്താഴവിരുന്നിലെ വെടിവയ്‍പ്പിനെ നിസംശയം അപലപിച്ചത്.
യുഎസ് പ്രസിഡന്റും ഭാര്യയും വൈസ് പ്രസിഡന്റും പരിക്കേൽക്കാതെയും സുരക്ഷിതരായും ഇരിക്കുന്നു എന്നറിഞ്ഞതിൽ ആശ്വാസമുണ്ടെന്നും ജനാധിപത്യത്തിൽ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
വിഷയത്തിൽ മോദിക്കെതിരെ വ്യാപക വിമർശമാണുയരുന്നത്. യുഎസ് ഇന്ത്യയുടെ മേൽ പ്രതികാരത്തീരുവ ചുമത്തിയപ്പോൾ പോലും മോദിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഇന്ത്യയെ അധിക്ഷേപിച്ചുപോലും പ്രതികരണങ്ങൾ നടത്തിയ ട്രംപിനെ ശക്തമായി എതിർക്കാൻ മോദി തയാറായിട്ടില്ല. വ്യാപാര കരാർ യുഎസിന് അനുകൂലമാക്കുന്നതിന് വഴങ്ങി. അമേരിക്ക അനുവദിക്കുന്പോൾ മാത്രമാണ് കേന്ദ്രസർക്കാർ ഇറാനിൽനിന്ന് എണ്ണ വാങ്ങാൻ തയാറാകുന്നത്. ട്രംപിനോടുള്ള ഇൗ വിധേയത്വമാണ് ഉടനടി അപലപിച്ചതിലൂടെ വെളിവാകുന്നതെന്നും വിമർശം ശക്തമായി.










0 comments