ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളാന്‍ മടി
print edition എഴുതിത്തള്ളിയ 6.15 ലക്ഷം കോടി വൻകിട കോർപറേറ്റുകളുടെ കിട്ടാക്കടം

ന്യൂഡൽഹി
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ വായ്‌പ ഒരുകാരണവശാലും എഴുതിത്തള്ളാൻ കഴിയില്ലെന്ന മനുഷ്യത്വരഹിത സമീപനം സ്വീകരിച്ച കേന്ദ്രസർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എഴുതിത്തള്ളിയത് 6.15 ലക്ഷം കോടി രൂപയുടെ വായ്‌പ. ആർബിഐയുടെ കണക്കുപ്രകാരം 2025 സെപ്‌തംബർ 30 വരെയുള്ള അഞ്ച് സാന്പത്തികവർഷം പൊതുമേഖലാബാങ്കുകൾ എഴുതുിത്തള്ളിയത് 6,15,647 കോടി രൂപയുടെ വായ്‌പയാണെന്ന് ധനമന്ത്രാലയം. ലോക്‌സഭയിൽ ചോദ്യത്തിന് മറുപടിയായി നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത് കിട്ടാക്കടം എഴുതിത്തള്ളി വൻകിടക്കാരെ സഹായിക്കാന്‍ ഉത്സാഹം കാട്ടുന്ന കേന്ദ്രസർക്കാർ വയനാട്ടെ ദുരന്തബാധിതരോട് കാട്ടുന്ന ക്രൂരതയുടെ ആഴമാണ് .
ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലുള്ള കേസിൽ അങ്ങനെ ചെയ്യാന്‍ നിയമത്തിൽ വ്യവസ്ഥയില്ലെന്ന നിലപാടാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. വായ്‌പാ ഇളവ് നൽകാൻ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന ദുരന്തനിവാരണ നിയമത്തിലെ 13–ാം വകുപ്പ് കേന്ദ്രസർക്കാർ നേരത്തെ എടുത്തുകളഞ്ഞിരുന്നു.
കേരളാബാങ്ക് ദുരന്തബാധിതരായ 207 പേരുടെ 3.85 കോടിയുടെ വായ്‌പ എഴുതിത്തള്ളി മാതൃകയായപ്പോഴാണ് ഒരുകാരണവശാലും വായ്‌പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ആവര്‍ത്തിക്കുന്നത്. കേരളാബാങ്കിനെ മാതൃകയാക്കി മനുഷ്യത്വപൂർണമായ സമീപനം കൈകൊള്ളണമെന്ന് ഹൈക്കോടതി പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചെവിക്കൊണ്ടിട്ടില്ല.










0 comments