രാജ്യ വ്യാപകമായി നാളെ മോക്ക്ഡ്രില്ലുകൾ; കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും

ന്യൂഡൽഹി: പൗര പ്രതിരോധ മാർഗങ്ങൾ കാര്യക്ഷമമാക്കുന്നതിന് രാജ്യവ്യാപകമായി നാളെ മോക്ക്ഡ്രില്ലുകൾ നടക്കും. രാജ്യത്തെ 259 സ്ഥലങ്ങളിലാണ് സുരക്ഷാ തയ്യാറെടുപ്പ് നടക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പ്രതിരോധ തയാറെടുപ്പുകൾ നടക്കും. രാത്രിയിൽ വ്യോമാക്രമണമുണ്ടായാൽ എല്ലാ വെളിച്ചവും കെടുത്തുന്നതിനുള്ള സെെറൺ സംവിധാനത്തിന്റെ പ്രവർത്തനം, നഗരങ്ങളിലും മറ്റും രാത്രിയിൽ പൂർണമായി വെളിച്ചമണയ്‌ക്കൽ, സുപ്രധാന സ്ഥാപനങ്ങളെ സംരക്ഷിക്കൽ, ഒഴിപ്പിക്കൽ പദ്ധതികൾ, പൗരപ്രതിരോധ നടപടികൾ ഏതെല്ലാം വിധമെന്ന് ജനങ്ങളെ പരിശീലിപ്പിക്കുക തുടങ്ങിയ നടപടികളാണ് മോക്ഡ്രില്ലിൽ സ്വീകരിക്കുക.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ തയാറെടുപ്പ് നടത്തുന്നത്. ഇന്ത്യാ–പാക് യുദ്ധമുണ്ടായ 1971നുശേഷം ആദ്യമായാണ് ഇത്തരമൊരു നിർദേശം. പൗര പ്രതിരോധ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഇന്ന് യോഗം വിളിച്ചുചേർത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും സിവിൽ ഡിഫൻസ് മേധാവികളും യോഗത്തിൽ പങ്കെടുക്കുകയാണ്. 2010 ൽ വിജ്ഞാപനം ചെയ്ത 244 നിയുക്ത സിവിൽ ഡിഫൻസ് ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് തയാറെടുപ്പുകൾ നടക്കുന്നത്.

രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലെ ജില്ലകളിൽ ഒന്നിലധികം അപകട സാഹചര്യങ്ങൾ നേരിടാനുള്ള ഡ്രിൽ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബിലെ അതിർത്തിനഗരമായ ഫിറോസ്‌പ്പുരിലെ കന്റോൺമെന്റ് മേഖലയിൽ ഞായറാഴ്‌ച രാത്രി അര മണിക്കൂർ വെളിച്ചമണച്ചുള്ള മോക്‌ഡ്രിൽ നടത്തിയിരുന്നു.

അതേസമയം, പഹൽഗാം ആക്രമണമുണ്ടായി 13 ദിവസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താനായിട്ടില്ല. അനന്ത്‌നാഗ്, കുൽഗാം ജില്ലകളിലായി തിരച്ചിൽ തുടരുകയാണ്. ജമ്മുവിലെ പൂഞ്ച് മേഖലയിൽ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന തകർത്തു. അഞ്ച് ബോംബുകളും രണ്ട് വയർലെസ് സെറ്റും കണ്ടെടുത്തു.

ഏപ്രിൽ 22നാണ് പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. അട്ടാരി - വാഗ അതിർത്തി അടയ്ക്കുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയിലുള്ള പാക് പൗരർ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.










0 comments