പ്രതിരോധ സംവിധാനങ്ങൾ ദുര്‍ബലം
സിബിഎസ്ഇ പരീക്ഷകൾക്കിടെ വ്യാജപ്രചാരണം; 20കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകൾക്കിടെ കുറഞ്ഞത് 20 തവണയെങ്കിലും വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ശ്രമം ഉണ്ടായി. ലോക്സഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരീക്ഷാ കാലയളവിൽ ഏകദേശം 20 തവണ വ്യാജ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള വീഡിയോകൾ നീക്കം ചെയ്യുന്നതിന് മാധ്യമ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടുകയും അവ ഉടനടി നീക്കം ചെയ്യുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. സ്ഥിരീകരിക്കാത്ത വാർത്തകളിലോ അഭ്യൂഹങ്ങളിലോ വ്യാജ വാർത്തകളിലോ വഞ്ചിതരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ ഉണ്ടാവുന്നത് തടയാൻ ബോര്‍ഡിന് കീഴിൽ ഇതുവരെ സംവിധാനങ്ങൾ ഇല്ല. സിബിഎസ് സിക്ക് അകത്തെ ഒരു ടീം മാത്രമാണ് നിരീക്ഷണം നടത്തുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെയും(CERT-In)ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെയും(I4C) സഹായം തേടാൻ ഉദ്ദേശിക്കുന്നതായി മന്ത്രി മറുപടി നൽകി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായും സിബിഎസ്ഇഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചു.










0 comments