മുംബൈയിലും തമിഴ്നാട്ടിലും പാല്‍ സംഭരണ വില വർധിച്ചു; ഉത്സവ സീസണിൽ പാൽ ഉൽപ്പന്നങ്ങൾക്ക് വിലകൂടും

മുംബൈ/ചെന്നൈ: ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് പാൽ വില വീണ്ടും വർധിക്കുന്നു. മുംബൈയിലും തമിഴ്നാട്ടിലുമാണ് പാൽവിലയിൽ കാര്യമായ വർധനയുണ്ടായത്. മുംബൈയിൽ ലിറ്ററിന് 9 രൂപ വർധിക്കുമെന്ന് ബോംബെ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. നിലവിൽ 93 രൂപയായിരുന്ന പാൽ വില ഇതോടെ 102 ആയി ഉയർന്നു. 2027 ഫെബ്രുവരി 28 വരെ ഊ വില പ്രാബല്യത്തിലുണ്ടാകും.
തമിഴ്‌നാട്ടിൽ പാൽ വില ലിറ്ററിന് 6 രൂപ വർദ്ധിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ഇതോടെ പാൽ സംഭരണ വില ലിറ്ററിന് 44 രൂപയായി. ഈ വർധന സംസ്ഥാനത്തെ 3.16 ലക്ഷത്തിലധികം ക്ഷീര കർഷകർക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വിജയ് പറഞ്ഞു. എന്നാൽ ഇതിലൂടെ സർക്കാരിന് പ്രതിമാസം 30 കോടിയും പ്രതിവർഷം 360 കോടിയും അധിക ബാധ്യത വരും.
കാലിത്തീറ്റ, എണ്ണ പിണ്ണാക്ക്, ധാന്യ തവിടുകൾ എന്നിവയുടെ വില വർധന, കന്നുകാലി പരിപാലനത്തിലെ മറ്റ് ചെലവുകളിലെ വർധന എന്നിവയാണ് പാൽ വില ഉയർത്താൻ കാരണം. എന്നാൽ ഉത്സവ സീസണുകളിൽ പാൽ ഉപയോഗിച്ചുള്ള മധുര പലഹാരങ്ങൾ തയാറാക്കുന്നത് തമിഴ്നാട്ടിലും മുംബൈയിലും സാധാരണമാണ്. അതിനാൽ ഉത്സവ സീസൺ മുന്നിൽ കണ്ടാണ് വില വർധിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ഉത്സവ സീസണിന് മുന്നോടിയായുള്ള ഈ വർധനവ് മധുരപലഹാരങ്ങൾ, പനീർ, തൈര്, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയും ഉയർത്തും.









0 comments