'സൈന്യം പ്രധാനമന്ത്രിയുടെ കാൽക്കീഴിൽ വണങ്ങി നിൽക്കുന്നു'; വിവാദ പരാമർശവുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

image credit: Jagdish Devda facebook
ഭോപ്പാൽ : കേണൽ സോഫിയ ഖുറേഷിയെ അപമാനിച്ച ബിജെപി മന്ത്രി വിജയ് ഷായ്ക്ക് പിന്നാലെ സൈന്യത്തെ ഒന്നടങ്കം അപമാനിച്ച് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗദീഷ് ദേവ്ദയാണ് വിവാദപരാമർശം നടത്തിയിരിക്കുന്നത്. സൈന്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽക്കീഴിൽ വണങ്ങി നിൽക്കുകയാണെന്നായിരുന്നു പ്രസ്താവന. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം.
സിവിൽ ഡിഫൻസിൽ പരിശീലനത്തിനായി എത്തിയ വളണ്ടിയർമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്. പഹൽഗാം ഭീകരാക്രമണത്തെയും തുടർന്ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി നടത്തിയ ആക്രമണങ്ങളെയും പരാമർശിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ സൈന്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകളിൽ നമസ്കരിക്കുകയാണ് എന്ന് സദസ്സിനോട് പറയുകയായിരുന്നു.
Related News
'പഹൽഗാം സംഭവത്തിനുശേഷം തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എതിരെ പ്രതികാരം ചെയ്യുന്നതുവരെ ഈ രാജ്യത്തെ ജനങ്ങൾ വിശ്രമിക്കില്ലെന്ന് തീരുമാനിച്ചു. ഇന്ന് രാജ്യം മുഴുവനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങുകയാണ്. അദ്ദേഹം സ്വീകരിച്ച ശക്തമായ നടപടിയുടെ പേരിൽ സൈന്യമടക്കം പ്രധാനമന്ത്രിയെ കുമ്പിടുന്നു'- ദേവ്ദ പറഞ്ഞു. മോദിക്ക് വലിയ അഭിനന്ദനം നൽകുന്നുവെന്ന് പറഞ്ഞ ദേവ്ദ സദസിനോട് മോദിക്കായി കയ്യടിക്കാനും പറഞ്ഞു.
സംഭവം പുറത്തുവന്നതോടെ ഏറെ വിവാദമായി. ദിവസങ്ങൾക്കുമുമ്പാണ് മധ്യപ്രദശിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ഭീകരവാദികളുടെ സഹോദരി എന്നാണ് ബിജെപി മന്ത്രി സോഫിയ ഖുറേഷിയെ വിശേഷിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി രാജ്യത്തോട് വിശദീകരിച്ച സൈനിക ഉദ്യോഗസ്ഥയായ സോഫിയ ഖുറേഷിയെ അപമാനിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിഷയത്തിൽ കോടതി ഉത്തരവ് പ്രകാരം മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിജയ് ഷായെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി സോഫിയ ഖുറേഷിയോട് മന്ത്രി മാപ്പുപറയുകയാണ് വേണ്ടതെന്നും പറഞ്ഞു.










0 comments