print edition തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാന്‍ കേന്ദ്രം

ന്യൂഡൽഹി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രനീക്കം. പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‌ഗാർ യോജന എന്ന പുതിയ പേരാണ് നിർദേശിക്കുന്നത്. പേരുമാറ്റം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതായി സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും വെള്ളിയാഴ്‌ച മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ് ഇക്കാര്യം പ്രഖ്യാപിച്ചില്ല.
തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള പ്രതിവർഷ തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 125 ആയി ഉയർത്താനും പദ്ധതിവിഹിതമായി 1.51 ലക്ഷം കോടി രൂപ അനുവദിക്കാനും നിർദേശമുണ്ട്. നിലവിലെ പദ്ധതിപ്രകാരം ഒരു വർഷം പരമാവധി 100 തൊഴിൽദിനങ്ങളാണ് ഗുണഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി തൊഴിൽ ദിനം 50.35 ദിവസം മാത്രം.
2014ൽ ആദ്യമായി പ്രധാനമന്ത്രിയായ ഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. യുപിഎ സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഉദാഹരണമായി ഭാവിയിൽ പദ്ധതി വിലയിരുത്തപ്പെടുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഫണ്ടുകൾ വെട്ടിക്കുറച്ചും മറ്റും പദ്ധതിയെ അട്ടിമിറക്കാൻ പല വഴിയും ഒന്നും രണ്ടും മോദി സർക്കാരുകൾ തേടിയിരുന്നു. എന്നാൽ കോവിഡ് അടച്ചുപൂട്ടൽ ഘട്ടത്തിൽ ഗ്രാമീണ മേഖലയിൽ സമ്പദ്‌വ്യവസ്ഥ ചലിപ്പിക്കുന്നതിൽ പദ്ധതി നിർണായകമായെന്ന് തിരിച്ചറിഞ്ഞതോടെ സർക്കാരിന്റെ അട്ടിമറിനീക്കം അവസാനിച്ചു. തുടർന്ന് 2022ൽ പദ്ധതിയെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഗ്രാമവികസന വകുപ്പ് മുൻ സെക്രട്ടറി അമർജിത് സിൻഹയുടെ നേതൃത്വത്തിൽ സമിതിക്ക് സർക്കാർ രൂപംനൽകിയിരുന്നു.










0 comments