print edition അവകാശങ്ങൾക്ക് കാവലായ്

ഹൈദരാബാദിൽ നടന്ന മെയ്ദിന റാലി

സ്വന്തം ലേഖകൻ
Published on May 03, 2026, 12:00 AM | 1 min read
ന്യൂഡൽഹി : തൊഴിലാളിവര്‍ഗ ഐക്യം വിളിച്ചോതി രാജ്യമെങ്ങും സാര്‍വദേശീയ തൊഴിലാളി ദിനം ആചരിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന മോദി സര്‍ക്കാരിന്റെ ലേബർ കോഡുകൾക്കെതിരായ ശക്തമായ പ്രതിഷേധവും സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മെയ്‍ദിന റാലികളിൽ ഉയര്‍ന്നു. കർഷകരും കർഷകത്തൊഴിലാളികളുമുൾപ്പെടെ മുഴുവൻ ജനവിഭാഗങ്ങളും അണിനിരന്നു. തൊഴിലാളി പ്രക്ഷോഭം നടന്ന യുപിയിലെ നോയ്‌ഡയിലും രാജ്യതലസ്ഥാന മേഖലയിലെ മറ്റ് വ്യാവസായിക മേഖലകളിലും സിഐടിയു നേതൃത്വത്തിൽ മെയ്‌ദിനം ആഘോഷിച്ചു.
പരിപാടികൾ തടസ്സപ്പെടുത്താനുള്ള കേന്ദ്ര, സംസ്ഥാന ബിജെപി സര്‍ക്കാരുകളുടെ ശ്രമങ്ങളെ തൊഴിലാളികൾ മറികടന്നു. മറ്റ് സംസ്ഥാനങ്ങളിലും മെയ്ദിനാചരണം തടസ്സപ്പെടുത്താൻ പൊലീസ് ശ്രമിച്ചു. ഹരിയാനയിൽ രാജ്യതലസ്ഥാന മേഖലയിൽപ്പെടുന്ന പാനിപ്പത്ത്, ഫരീദാബാദ്, റോത്തക്, കർണാൽ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സിഐടിയു വിപുലമായി പരിപാടി സംഘടിപ്പിച്ചു. ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സിഐടിയു സംഘടിപ്പിച്ച പരിപാടിയെ കുൽഗാം എംഎൽഎയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി അഭിസംബോധനചെയ്‌തു.
ഉത്തരാഖണ്ഡിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. മഹാരാഷ്‌ട്രയിലെ മുംബൈയിൽ ട്രേഡ് യൂണിയനുകൾ സംയുക്ത റാലി സംഘടിപ്പിച്ചു. രാജസ്ഥാനിലെ ഹനുമാൻഗഡിൽ കലക്‌ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ നാലായിരത്തോളം പേർ പങ്കെടുത്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വിജൂ കൃഷ്‌ണൻ, അമ്രാ റാം എന്നിവർ സംസാരിച്ചു. ഹൈദരാബാദിൽ മെയ് ദിന റാലിയിൽ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ ഹേമലത പങ്കെടുത്തു.
സിഐടിയു കേന്ദ്ര കമ്മിറ്റി ഓഫീസായ ഡൽഹിയിലെ ബിടിആർ ഭവനിൽ പതാക ഉയർത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലും മെയ്ദിനാഘോഷം നടന്നു. മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിബി അംഗം അരുൺ കുമാർ എന്നിവർ പങ്കെടുത്തു. എച്ച്‌കെഎസ് സുർജിത്ത് ഭവനിലും മെയ്‌ദിനമാചരിച്ചു.











0 comments