ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ; മൃതദേഹാവശിഷ്ടങ്ങൾക്കായി തിരച്ചിൽ

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് ഭാര്യയുടെ മൊഴി. മയക്കുമരുന്ന് കലർത്തിയ പാൽ നൽകി ഉറക്കിയ ശേഷം മസാല അരയ്ക്കുന്ന കല്ലുകൊണ്ട് തലക്കടിച്ചെന്നാണ് മൊഴി. മകൾക്കും മകളുടെ സുഹൃത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏപ്രിൽ മുതൽ കാണാതായ മനോജ് സോണി (42)യുടെ മൃതദേഹാവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.
മനോജും ഭാര്യ നൈനയും തമ്മിൽ ഏപ്രിൽ 17ന് തർക്കമുണ്ടായതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് കലർത്തിയ പാൽ നൽകി മനോജിനെ ഉറക്കിയ ശേഷം ഭാര്യ കല്ലുകൊണ്ട് തലയ്ക്കടിച്ചെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
തുടർന്ന് നൈനയും മകളും മകളുടെ സുഹൃത്ത് വിമലും ചേർന്ന് മൃതദേഹം യമുനാ തീരത്തെ അക്രൂർ ഘട്ടിന് സമീപത്തെത്തിച്ച് കത്തിച്ചെന്നും അവശിഷ്ടങ്ങൾ അവിടെ കുഴിച്ചിട്ടെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മനോജിനെ കാണാനില്ലെന്ന് ഭാര്യ ആദ്യം പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒരു ദിവസത്തിനുള്ളിൽ പരാതി പിൻവലിച്ചതാണ് സഹോദരൻ രാംബാബുവിൽ സംശയമുണ്ടാക്കിയത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാര്യയും മകളും വീട്ടുപൂട്ടി പോയതായും പിന്നീട് ഇവരെക്കുറിച്ച് വിവരമില്ലെന്നും രാംബാബു പരാതിപ്പെട്ടിരുന്നു.
ഭാര്യ, മകൾ, മകളുടെ സുഹൃത്ത് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മൃതദേഹം കണ്ടെത്തുകയോ മറ്റ് ശക്തമായ തെളിവുകൾ ലഭിക്കുകയോ ചെയ്യുന്നതുവരെ കൊലപാതകത്തിൽ അന്തിമ നിഗമനത്തിലെത്താനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.









0 comments