ബിജെപിയുടെ ബുൾഡോസർരാജിനെതിരെ വ്യാപക പ്രതിഷേധം
print edition ‘ഇടിച്ചുനിരത്താൻ അനുവദിക്കില്ല’

ഗോപി
Published on Jun 10, 2026, 12:00 AM | 1 min read
കൊൽക്കത്ത: ബിജെപി സർക്കാരിന്റെ ബുൾഡോസർരാജിനും പൊലീസ് അതിക്രമത്തിനുമെതിരെ ബംഗാളിൽ പ്രതിഷേധം അലയടിക്കുന്നു. ‘ഇടിച്ചുനിരത്താൻ അനുവദിക്കില്ലെ’ന്ന മുദ്രാവാക്യവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ജാദവ്പ്പുരിൽ വഴിയോരക്കച്ചവടക്കാരെയും റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരെയും ഒഴിപ്പിക്കുയും കടകൾ ഇടിച്ചുനിരത്തുകയും ചെയ്യുന്നതിനെ സിപിഐഎം– സിഐടിയു നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ജനങ്ങൾ ചെറുത്തിരുന്നു.
രാത്രിയിൽ പ്രവർത്തകരെയും തെരുവുകച്ചവടക്കാർ അടക്കമുള്ള ജനങ്ങളെയും ലാത്തിചാർജ് നടത്തി ചിതറിച്ച ശേഷം നൂറുകണക്കിന് കടകളും മറ്റും ബുൾഡോസറുകൾ ഉപയോഗിച്ച് അധികൃതർ ഇടിച്ചുനിരത്തി. പൊലീസിനെയും കേന്ദ്രസേനകളെയും വിന്യസിച്ചായിരുന്നു ബിജെപി സർക്കാർ ക്രൂരവേട്ട.ചൊവ്വാഴ്ച രാംഗഡ്, ജാദവപ്പൂർ ഏരിയകളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധപ്രകടനം നടന്നു.
സമരമുഖത്ത് യുവജനങ്ങളും
ന്യൂഡൽഹി : ചെറുകിട വഴിയോരക്കച്ചവടക്കാരുടെ ഉപജീവനം ഏകപക്ഷീയമായി തച്ചുതകർക്കുന്ന ബംഗാളിലെ ബിജെപി സർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭം ആരംഭിച്ച് ഡിവൈഎഫ്‌ഐ. പുനരധിവാസവും നഷ്‌ടപരിഹാരവും നൽകാതെ ഒഴിപ്പിക്കൽ അനുവദിക്കില്ലെന്നും സംസ്ഥാനത്ത് ബിജെപിയുടെ ബുൾഡോസർ രാജ് നടക്കില്ലെന്നും ഡിവൈഎഫ്‌ഐ താക്കീത് നൽകി. കൊൽക്കത്തയിലെ ഫെയർലി പ്ലേസിലുള്ള കിഴക്കൻ റെയിൽവേ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി ജനറൽ മാനേജറുമായി ചർച്ച നടത്തി. ജാദവ്‌പുർ, ഡം ഡം തുടങ്ങി വിവിധ ഡിവിഷനുകളിൽ നടക്കുന്ന കുടിയിറക്കൽ അടിയന്തരമായി നിർത്തിവെയ്‌ക്കണമെന്ന് കൊൽക്കത്ത ജില്ലാ പ്രസിഡന്റ് സോഹം മുഖർജി, സെക്രട്ടറി ശ്രീജിവ് ഗോസ്വാമി എന്നിവർ ആവശ്യപ്പെട്ടു. റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ റിപ്പോർട്ട് ചെയ്‌ത് യുവാക്കൾക്ക് സ്ഥിരം തൊഴിൽ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ജനറൽ മാനേജർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അതിനിടെ ഹൂഗ്ലി ജില്ലയിലെ ഹിന്ദ്‌മോട്ടർ സ്‌റ്റേഷനിലെ കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ സിപിഐ എം വൻ പൊതുയോഗം സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ മീനാക്ഷി മുഖർജി ഉദ്‌ഘാടനം ചെയ്‌തു. ബുൾഡോസറിന് മുകളിൽ 12ന് ചെങ്കൊടി ഉയർത്തുമെന്ന് അവർ പറഞ്ഞു. ആയിരങ്ങളാണ് പൊതുയോഗത്തിനെത്തിയത്. ആർക്കും റെയിൽവേ ചേരികളിൽ താമസിക്കാൻ താൽപര്യമില്ല. അവർക്ക് വേണ്ടത് താമസിക്കാൻ ഭൂമിയും ജീവിക്കാൻ വരുമാനവുമാണ്. അത് നൽകാതെ കുടിയിറക്കൽ നടക്കില്ലെന്നും അവർ വ്യക്തമാക്കി. ആയിരങ്ങളാണ് പൊതുയോഗത്തിനെത്തിയത്.











0 comments