ad
Deshabhimani

29 തോക്കുകൾ, 50 ഐഇഡികൾ; മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു

manipur firearms seized

കാക്ചിംഗ് മേഖലയിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുമായി ഉദ്യോ​ഗസ്ഥർ | Photo: X/manipur_police

വെബ് ഡെസ്ക്

Published on Mar 21, 2026, 05:04 PM | 1 min read

ഇംഫാൽ: മണിപ്പൂരിലെ വിവിധ ജില്ലകളിൽ സുരക്ഷാ സേന നടത്തിയ സംയുക്ത തിരച്ചിലിൽ വൻ ആയുധശേഖരവും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പരിശോധനയിൽ മലയോര മേഖലകളിൽ നിന്നും താഴ്വരകളിൽ നിന്നുമായി 29 തോക്കുകൾ, 50 ഐഇഡികൾ (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസസ്), ഗ്രനേഡുകൾ, മറ്റ് യുദ്ധസമാനമായ സാമഗ്രികൾ എന്നിവയാണ് കണ്ടെടുത്തത്.


കാക്ചിംഗ് ജില്ലയിലെ വബഗായ് തുരൽ മാമേയ് മേഖലയിൽ നിന്ന് ആറ് തോക്കുകളും മൂന്ന് ഗ്രനേഡുകളും വെടിയുണ്ടകളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തെങ്‌നൗപാൽ ജില്ലയിലെ ലോയിസി, സായ്‌വോം ഗ്രാമങ്ങളിൽ നിന്ന് 29 ഐഇഡികൾ, അഞ്ച് നാടൻ കൈബോംബുകൾ, ഇലക്ട്രിക് ഡെറ്റണേറ്ററുകൾ, മറ്റ് സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഡെങ്, കാമെങ് മേഖലകളിൽ നിന്ന് 11 പിസ്റ്റളുകൾ, 85 റൗണ്ട് വെടിയുണ്ടകൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, മറ്റ് ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.


തെങ്‌നൗപാലിലെ മാച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലും ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ യംഗൗബംഗ് ഗ്രാമത്തിലും നടന്ന പ്രത്യേക പരിശോധനകളിൽ കൂടുതൽ ഐഇഡികൾ, പിസ്റ്റളുകൾ, ഗ്രനേഡ് ലോഞ്ചർ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.


പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി നശിപ്പിച്ചു. തൗബാൽ ജില്ലയിലെ ടെക്ചാം സഞ്ജി ചിംഗ് കുന്നടിവാരത്തുനിന്നും അഞ്ച് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.


2023 മെയ് മാസത്തിൽ മൈതേയി, കുക്കി-സോ വിഭാഗങ്ങൾക്കിടയിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മണിപ്പൂരിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. സംഘർഷത്തിൽ ഇതുവരെ 260-ലധികം ജീവനുകൾ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു. സാധാരണ നില ഇതുവരെയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home