ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ' തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ദവാഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മറാഠി ചിത്രമാണിത്. വെള്ളിയാഴ്ച ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (എഫ്എഫ്ഐ) ഇക്കാര്യം അറിയിച്ചത്.
ഗ്രാമീണ മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിലുള്ള ചിത്രം, നവവധൂവരന്മാരുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത ചടങ്ങിനിടയിൽ ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളെയാണ് അവതരിപ്പിക്കുന്നത്. ചലച്ചിത്ര പ്രവർത്തകൻ പി ശേഷാദ്രി അധ്യക്ഷനായ എഫ്എഫ്ഐ സമിതി പരിഗണിച്ച 33 ചിത്രങ്ങളിൽ നിന്നാണ് 'ഗോന്ധൽ' തിരഞ്ഞെടുക്കപ്പെട്ടത്.
കോർട്ട് (2015), ഹരിശ്ചന്ദ്രാച്ചി ഫാക്ടറി (2009), ശ്വാസ് (2005) എന്നിവയാണ് മുൻപ് ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന മറാഠി ചിത്രങ്ങൾ.
കഴിഞ്ഞ വർഷം നീരജ് ഘായ്‌വാന്റെ 'ഹോംബൗണ്ട്' എന്ന ചിത്രമാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തത്. എ്നാൽ ചിത്രം അവസാന നാമനിർദ്ദേശ പട്ടികയിൽ ഇടം നേടിയിരുന്നില്ല.
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള (പഴയ മികച്ച വിദേശ ചിത്രം) ഓസ്കാർ അവാർഡ് ഇതുവരെ ഒരു ഇന്ത്യൻ ചിത്രത്തിനും ലഭിച്ചിട്ടില്ല. മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ എന്നീ മൂന്ന് ഇന്ത്യൻ ചിത്രങ്ങൾ മാത്രമാണ് ഈ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.
ദീപ മേത്തയുടെ സംവിധാനത്തിൽ ജോൺ എബ്രഹാം, ലിസ റേ എന്നിവർ അഭിനയിച്ച 'വാട്ടർ' എന്ന ചിത്രവും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അത് കാനഡയെയാണ് പ്രതിനിധീകരിച്ചത്. 99-ാമത് ഓസ്കാർ പുരസ്കാര ചടങ്ങ് 2027 മാർച്ച് 14ന് നടക്കും.









0 comments