റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്ന് പ്രചാരണം; നടൻ മൻസൂർ അലിഖാനെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്

ട്രിച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്ന് പ്രതിഷേധിച്ച തമിഴ് നടനും ലാൽഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ കേസെടുത്തു.
കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയിൽവേ ട്രാക്കിൽ അതിക്രമിച്ചു കയറി തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് റെയിൽവേ പൊലീസ് നടപടിയെടുത്തത്.
1953-ൽ മുൻ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടിയിൽ നടത്തിയ വിഖ്യാതമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുനരാവിഷ്കാരമാണിതെന്നായിരുന്നു നടന്റെ അവകാശവാദം. പാളത്തിൽ കിടന്ന മൻസൂർ അലിഖാനെ പൊലീസ് എത്തിയാണ് നിർബന്ധപൂർവ്വം നീക്കം ചെയ്തത്.
തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ 1953-ൽ കരുണാനിധി പാളത്തിൽ തലവെച്ച് നടത്തിയ പ്രതിഷേധം വലിയ വാർത്തയായിരുന്നു. കല്ലക്കുടിയിൽ എത്തിയപ്പോൾ ആ ചരിത്ര മുഹൂർത്തം ഓർമ്മ വന്നെന്നും അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മൻസൂർ അലിഖാൻ പ്രതികരിച്ചു.
'ഇന്ത്യ ജനനായക പുലികൾ കക്ഷി' എന്ന സ്വന്തം പാർട്ടി രൂപീകരിച്ച മൻസൂർ അലിഖാൻ, തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. റെയിൽവേ ഗതാഗതത്തിന് തടസ്സമുണ്ടാക്കിയതിനും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.











0 comments