മണിപ്പൂരിൽ പരിക്കേറ്റ കുക്കി യുവാക്കൾക്ക് ചികിത്സ നിഷേധിക്കണമെന്ന് ആവശ്യം; ആശുപത്രിക്ക് മുന്നിൽ ആൾക്കൂട്ട അക്രമം

ഇംഫാലിലെ റിംസ് ആശുപത്രിയിൽ, തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ് പ്രവേശിപ്പിച്ച മൂന്ന് കുക്കി യുവാക്കൾക്ക് വൈദ്യചികിത്സ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചപ്പോൾ Image Credit : ANI
ഇംഫാൽ: വംശീയ സംഘർഷങ്ങൾ വിട്ടൊഴിയാത്ത മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട അക്രമം. കാങ്‌പോക്പി ജില്ലയിലുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് കുക്കി യുവാക്കൾക്ക് ചികിത്സ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അക്രമികൾ ആശുപത്രി സമുച്ചയം ഉപരോധിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് വരുന്ന ആൾക്കൂട്ടം, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയും അക്രമത്തിന് മുതിരുകയുമായിരുന്നു. തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ സുരക്ഷാ സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടതായും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടതായും വന്നു.
തിങ്കളാഴ്ച പുലർച്ചെ കാങ്‌പോക്പിയിലെ ലെയ്ലോൺ വൈഫെയ്, കോൺസാഖുൽ ഗ്രാമങ്ങൾക്ക് സമീപമുണ്ടായ വെടിവെപ്പിലാണ് ഗെൻലെങ്മാങ് വൈഫെയ്, പാവ്ലോലാൽ, ലുൻലിയാൻഡോ വൈഫെയ് എന്നീ കുക്കി യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റത്. കേന്ദ്ര സുരക്ഷാ സേനയാണ് ഇവരെ അടിയന്തര ചികിത്സയ്ക്കായി ഇംഫാലിലെ റിംസ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, പരിക്കേറ്റവർ കുക്കി തീവ്രവാദികളാണെന്ന് ആരോപിച്ച് താഴ്‌വരയിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ടവർ ആശുപത്രിക്ക് മുന്നിൽ സംഘടിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ അപകടത്തിലാക്കുംവിധം അക്രമികൾ അക്രമാസക്തമായതോടെയാണ് പൊലീസ് ഇടപെട്ടത്.
അതേസമയം, ഏതൊരു പൗരനും പശ്ചാത്തലം നോക്കാതെ ചികിത്സ നൽകുക എന്നത് ഡോക്ടർമാരുടെ മാനുഷികവും തൊഴിൽപരവുമായ കടമയാണെന്നും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്നും റിംസ് അധികൃതർ പ്രസ്താവനയിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
തങ്ങളുടെ ജനങ്ങളുടെ ജീവന് താഴ്‌വരയിലെ ആശുപത്രികളിൽ ഒട്ടും സുരക്ഷിതത്വമില്ലെന്ന ആകുലതയിലാണ് കുക്കി സംഘടനകൾ. പരിക്കേറ്റവർ വെറുമൊരു ഗ്രാമീണ വോളന്റിയർമാരും വിദ്യാർത്ഥികളുമാണെന്ന് കുക്കി ഇൻപി മണിപ്പൂർ വ്യക്തമാക്കി. കഴിഞ്ഞ മാസം കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വംശജരുടെ മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് മലയോര മേഖലകളിൽ നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അക്രമ സംഭവങ്ങൾ.










0 comments