മ്യാന്‍മറില്‍ നിന്നുള്ള ലഹരിക്കടത്തിന്റെ പ്രധാന താവളമായി മണിപ്പൂര്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് എന്‍സിബി

നയ്പിഡാവ് : ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദക രാജ്യമായി മ്യാൻമർ. 2022ൽ താലിബാൻ സർക്കാർ കറുപ്പിന്റെ കൃഷിയും വ്യാപാരവും നിരോധിച്ചതോടെ, അഫ്ഗാനിസ്ഥാനെ പിന്തള്ളി മ്യാൻമർ ഒന്നാമതെത്തിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മയക്കുമരുന്നായ ഹെറോയിൻ ഉത്പാദിപ്പിക്കുന്നതിനാണ് പ്രധാനമായും കറുപ്പ് ഉപയോഗിക്കുന്നത്. മ്യാൻമറിൽ കറുപ്പിന്റെ ഉത്പാദനം വർധിച്ചതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗം ക്രമാതീതമായി ഉയർന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ സമ്മതിച്ചിരുന്നു. ബിജെപി സർക്കാർ ഭരിക്കുന്ന മണിപ്പൂരിൽ പോപ്പി കൃഷി വ്യാപകമാണ്.
ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ഫ്രീ മൂവ്‌മെന്റ് റീജിയൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത കാരണം മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലഹരിക്കടത്തിന്റെ പ്രധാന താവളങ്ങളായി മാറിയിരിക്കുകയാണ്. എൻസിബിയുടെ റിപ്പോർട്ട് പ്രകാരം 2021നും 2023നും ഇടയിൽ മ്യാൻമറിലെ കറുപ്പ് ഉത്പ്പാദനം 56 ശതമാനത്തോളം വർധിച്ചു. ഏകദേശം 45,200 ഹെക്ടർ പ്രദേശത്താണ് നിലവിൽ പോപ്പി കൃഷിയുള്ളതെന്നാണ് കണക്കുകൾ. മ്യാൻമറിലെ ഈ വൻ ഉത്പാദനം ഏറ്റവും എളുപ്പത്തിൽ എത്തുന്നത് മണിപ്പൂരിലേക്കാണ്. ഇന്ത്യൻ നാഷണൽ ഹൈവേ 102 കടന്നുപോകുന്ന മണിപ്പൂർ പാതയാണ് ഹെറോയിനും മെത്താംഫെറ്റാമൈൻ ഗുളികകളും മറ്റും ഇന്ത്യയിലേക്ക് കടത്തുന്ന പ്രധാന കരമാർഗം.
മ്യാൻമറിലെ ഗോൾഡൻ ട്രയാംഗിൾ എന്ന പ്രദേശം ഇപ്പോൾ കറുപ്പിന്റെയും 'യാബ' എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈൻ ഗുളികകളുടെയും പ്രധാന ഹബ്ബായി മാറിയിരിക്കുന്നു. ഷാൻ സ്റ്റേറ്റിലെ സായുധ ഗോത്രവർഗ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഈ സംയുക്ത ലഹരിമരുന്ന് ഉത്പാദനം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.










0 comments