print edition പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമ എത്തണമെന്ന് മാനേജര്‍; സഹോദരിയുടെ അസ്ഥികൂടം ബാങ്കിലെത്തിച്ച് അമ്പതുകാരന്‍

ഭുവനേശ്വര്‍: ഒഡിഷ കെന്ദുജാറിൽ രണ്ടുമാസംമുമ്പ് മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തി അമ്പതുകാരന്‍. മല്ലിപാസിയിലെ ഒഡിഷ ഗ്രാമീൺ ബാങ്ക് ശാഖയിലാണ് സംഭവം. ദിയാനലി സ്വദേശി ജീതു മുണ്ട ആണ് സഹോദരി കക്ര മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.
19300 രൂപയാണ് കക്രയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവും കുട്ടിയും നേരത്തെ മരിച്ചതാണ്. അവരുടെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ ജീതു ബാങ്കിലെത്തി തുക പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ മാനേജര്‍ സമ്മതിച്ചില്ല. യഥാര്‍ഥ അക്കൗണ്ട് ഉടമ വരണമെന്നും അല്ലെങ്കിൽ രേഖകള്‍ ഹാജരാക്കണമെന്നും മാനേജര്‍ ആവശ്യപ്പെട്ടു.
ഗോത്രവർഗക്കാരനായ ജീതുവിന്റെ കൈയിൽ മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ചാവകാശ രേഖകളോ ഉണ്ടായിരുന്നില്ല. ജീതു ഗ്രാമത്തിലെ ശ്‍മശാനത്തിലെത്തി തന്റെ സഹോദരിയുടെ ഭൗതികാവശിഷ്ടങ്ങൾ കുഴിച്ചെടുത്തു. അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് കൊടുംചൂടിൽ മൂന്ന് കിലോമീറ്റർ നടന്ന് ബാങ്കിലെത്തി.
സംഭവം വിവാദമായതോടെ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. നിരക്ഷരനായ ജീതുവിന് നടപടിക്രമങ്ങൾ വിശദീകരിച്ചു നൽകുന്നതിൽ ബാങ്ക് അധികൃതർക്ക് വീഴ്ച പറ്റിയതായി പൊലീസ് പറഞ്ഞു.











0 comments