ഭാര്യയെയും മക്കളെയും വിഷംകൊടുത്ത് കൊന്നു; ശവസംസ്കാര ചെലവിനായി എടിഎം പിൻ കുറിച്ചുവച്ച് യുവാവ് ജീവനൊടുക്കി

അമരാവതി: ഭാര്യയെയും രണ്ട് കുട്ടികളെയും വിഷം കൊടുത്ത് കൊന്ന് യുവാവ് ജീവനൊടുക്കി. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. നിർമാണത്തൊഴിലാളി ദാമു(30) ആണ് ഭാര്യ നിർമല(25), മകൻ ദിലീപ്, മകൾ ശ്രീവിദ്യ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനായി ആവശ്യമായി വരുന്ന പണം എടുക്കാൻ എടിംഎം പിൻ നമ്പർ കുറിച്ചുവച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
നിർമ്മലയ്ക്ക് തലച്ചോറിൽ ഗുരുതരമായ രോഗം ബാധിച്ചിരുന്നെന്നും നില വഷളായിരുന്നെന്നും പൊലീസ് പറയുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി നിരവധി വിദഗ്ധ ഡോക്ടർമാരെ സമീപിച്ചെങ്കിലും പൂർണമായ രോടമുക്തി ലഭിക്കുമെന്ന് ആർക്കും ഉറപ്പ് നൽകാനായില്ല. രോഗം കാരണം ഭാര്യ കഷ്ടപ്പെടുന്നത് കാണാൻ കഴിയില്ലെന്നും ഭാര്യ മരിച്ചാൽ കുട്ടികൾക്ക് എന്ത് സംഭവിക്കുമെന്നുമുള്ള ആശങ്കയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന പൊലീസ് പറഞ്ഞു.
മക്കളും ഭാര്യയും കഴിച്ച ഭക്ഷണത്തിൽ വിഷം ചേർത്താണ് ദാമു കൃത്യം ചെയ്തത്. ശേഷം ദാമു ജീവനൊടുക്കുകയായിരുന്നു. പതിവുപോലെ വീട്ടുകാരെ പുറത്തുകാണാതായതോടെ അയൽക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ടെലിവിഷൻ സ്ക്രീനിൽ ദാമു അവസാനം എഴുതിയ കുറിപ്പ് കണ്ടെത്തി.
തങ്ങളുടെ മരണത്തിന് ആരുമായും ബന്ധമില്ലെന്നും തന്റെ അക്കൗണ്ടിലെ പണം നാല് കുടുംബാംഗങ്ങളുടെയും ശവസംസ്കാര ചടങ്ങുകൾ നടത്താൻ ഉപയോഗിക്കണമെന്നുമായിരുന്നു ടിവി സ്ക്രീനിൽ കുറിച്ചിരുന്നത്. എടിഎം കാർഡ് നമ്പർ, പിൻ നമ്പർ, ഫോൺ വിവരങ്ങൾ എന്നിവയും രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.










0 comments