മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ പണം നൽകാതെ 'രാജകീയ' താമസം; ചാൾസ് ശോഭരാജിനെ മാതൃകയാക്കിയ വയോധികൻ പിടിയിൽ

ബിങ്‌സൺ ജോൺ | Photo Credit:NDTV
റായ്പൂർ: പുറമെ കാണുമ്പോൾ തികച്ചും മാന്യനായ ഒരു വിദേശ വിനോദസഞ്ചാരിയെപ്പോലെയോ, അതല്ലെങ്കിൽ പക്വതയുള്ള ഒരു അധ്യാപകനെപ്പോലെയോ തോന്നിക്കുന്ന 69-കാരൻ ബിങ്‌സൺ ജോൺ, ഹോട്ടൽ ലോബികളിലേക്ക് നടന്നു കയറുമ്പോൾ ആരും കരുതിയിട്ടുണ്ടാവില്ല, തങ്ങളുടെ മുന്നിലുള്ളത് മൂന്ന് പതിറ്റാണ്ടായി രാജ്യത്തെ ആഡംബര ഹോട്ടലുകളെ വിറപ്പിക്കുന്ന ഒരു 'കള്ളനെ'യാണെന്ന്.
വളരെ ലാഘവത്തോടെ ഹോട്ടൽ ജീവനക്കാരെ സ്വാധീനിക്കുന്ന ഇയാളുടെ പെരുമാറ്റം, പലപ്പോഴും ഒരു മുൻകൂർ പേയ്‌മെന്റും ചോദിക്കാൻ ഹോട്ടൽ അധികൃതർക്ക് തോന്നാത്ത വിധം അവരെ വശത്താക്കാറുണ്ട്. എന്നാൽ, ചെക്ക് ഔട്ട് സമയം കഴിയുമ്പോൾ മാന്യനായ ആ അതിഥി ഹോട്ടലിന്റെ ബില്ലും വിലപിടിപ്പുള്ള ലാപ്ടോപ്പുകളുമായി അപ്രത്യക്ഷനാകുന്നത് പതിവായി.
ഇത്രയും വലിയൊരു തട്ടിപ്പുകാരനിലേക്ക് എത്തിച്ചേരാൻ വഴിയൊരുക്കിയത് റായ്പൂരിലെ ഒരു ഹയാത്ത് ഹോട്ടലിൽ നടന്ന സംഭവമാണ്. രണ്ടുദിവസം ആഡംബരമായി താമസിച്ച്, 63,755 രൂപയുടെ ബിൽ പോലും അടയ്ക്കാതെ മുങ്ങിയ ഇയാൾ, കൂടെ 1.48 ലക്ഷം രൂപയുടെ ലാപ്ടോപ്പും കടത്തി.
ഒടുവിൽ, പോലീസ് സാങ്കേതിക തെളിവുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഭുവനേശ്വറിൽ നിന്ന് പിടിക്കപ്പെടുമ്പോൾ, താൻ എടുത്ത ലാപ്ടോപ്പ് 'ഓഫീസ് ആവശ്യങ്ങൾക്കായി' കൊണ്ടുപോയതാണെന്ന് നിഷ്കളങ്കമായി വാദിക്കാനും ഇയാൾ മടിച്ചില്ല.
ഇയാളുടെ ജീവിതം ഒരു സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതാണ്. 1980-കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന സമയത്ത് ലഭിച്ച സൗജന്യ താമസ സൗകര്യങ്ങൾ ആസ്വദിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്നു ബിങ്‌സൺ.
എന്നാൽ, ഒരു ദിവസം ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാർ തന്നെ അപമാനിച്ചതാണ് ഇയാളുടെ ഉള്ളിലെ വൈരാഗ്യം തട്ടിപ്പുകാരനായി മാറ്റിയതെന്ന് ഇയാൾ വെളിപ്പെടുത്തുന്നു. തിഹാർ ജയിലിൽ കഴിഞ്ഞ കാലയളവിൽ, കുപ്രസിദ്ധ തട്ടിപ്പുകാരൻ ചാൾസ് ശോഭരാജിന്റെ തന്ത്രങ്ങളിൽ ആകൃഷ്ടനായ ഇയാൾ, അതിനുശേഷം അതേ പാത പിന്തുടരുകയായിരുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ 300-ഓളം ഹോട്ടലുകളിൽ ഇയാൾ താമസിച്ച് ബിൽ നൽകാതെ മുങ്ങി. വിവാഹം പോലും കഴിക്കാതെ, യാത്രകളും ഹോട്ടൽ വാസവും ജീവിതചര്യയാക്കിയ ഇയാൾ, 15 വർഷത്തോളം പല സംസ്ഥാനങ്ങളിലെ ജയിലുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നിട്ടും, ഓരോ തവണ ജയിൽ മോചിതനാകുമ്പോഴും ഒരു പുതിയ നഗരം, പുതിയ വ്യാജ തിരിച്ചറിയൽ രേഖ, വീണ്ടും പഴയ തട്ടിപ്പ് രീതി - ഇതാണ് ബിങ്‌സൺ ജോണിന്റെ ജീവിതം.
ഇപ്പോൾ റായ്പൂർ പോലീസ് ഇയാളുടെ പൂർണ്ണമായ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ്. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഇത്രയും കാലം സഞ്ചരിച്ച ഈ വയോധികൻ, ഒടുവിൽ വീണ്ടും അഴിയെണ്ണുമ്പോഴും തട്ടിപ്പിന്റെ ഒരു വലിയ കഥയാണ് ബാക്കിവെച്ചു പോകുന്നത്.











0 comments