ad
Deshabhimani

ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ പോരാട്ടം; റഫറിമാരുടെ കാര്യത്തിൽ ആശങ്കയില്ലെന്ന് ദിദിയർ ദെഷാംപ്‌സ്

Deschamps FRANCE COACH

ദിദിയർ ദെഷാംപ്‌സ് | Photo Credit:FIFA

വെബ് ഡെസ്ക്

Published on Jul 09, 2026, 04:52 PM | 1 min read

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന നിർണ്ണായക മത്സരത്തിന് മുന്നോടിയായി റഫറിമാരുടെ നിയമനത്തിൽ ആശങ്ക പ്രകടിപ്പിക്കാതെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്.


മത്സരത്തിനായി നിയമിച്ചിരിക്കുന്നത് അർജന്റീനയിൽ നിന്നുള്ള റഫറിമാരെയാണ് എന്നത് വലിയ ചർച്ചാവിഷയമായിരിക്കുമ്പോഴും, തനിക്ക് അവരെ പൂർണ്ണ വിശ്വാസമാണെന്നും തങ്ങളുടെ എതിരാളികൾ മൊറോക്കോ മാത്രമാണെന്നും ദെഷാംപ്‌സ് വ്യക്തമാക്കി.


കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസും അഷ്റഫ് ഹക്കിമിയുടെ മൊറോക്കോയും തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 2022-ലെ ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനം കൂടിയായ ഈ മത്സരം ഇരു ടീമുകൾക്കും അതിനിർണ്ണായകമാണ്.


ക്യാനഡയെ എതിരില്ലാത്ത 3 ഗോളിലൂടെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. മറുഭാഗത്ത്, എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലിസെ, ബ്രാഡ്‌ലി ബാർക്കോള എന്നിവരടങ്ങുന്ന ഫ്രാൻസിന്റെ മുന്നേറ്റനിര ടൂർണമെന്റിൽ ഇതിനകം 14 ഗോളുകൾ അടിച്ചുകൂട്ടിക്കഴിഞ്ഞു.


ഫാകുൻഡോ ടെല്ലോ ഉൾപ്പെടെയുള്ള അർജന്റീനൻ റഫറിമാരെ ഈ മത്സരത്തിനായി നിയോഗിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. 2022 ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് ഫ്രാൻസ് പരാജയപ്പെട്ടതിന് ശേഷം ഇരു ടീമുകൾക്കിടയിലുള്ള വൈരാഗ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.


എന്നാൽ, റഫറിമാർ അവരുടെ മികവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഫ്രഞ്ച് ഗോൾകീപ്പർ റോബിൻ റിസ്സർ പറഞ്ഞു. "ഒരുപക്ഷേ കഴിഞ്ഞ ഫൈനലിന് ശേഷം ചില കയ്പ്പേറിയ ഓർമ്മകൾ നിലനിൽക്കുന്നുണ്ടാകാം, പക്ഷെ അതെല്ലാം കളിയുടെ ഭാഗമാണ്," റിസ്സർ വ്യക്തമാക്കി.


അടുത്തിടെ നടന്ന അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ത് പരിശീലകൻ ഹോസ്സാം ഹസ്സൻ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങൾക്കെതിരെ പരിഹാസരൂപേണയാണ് ദെഷാംപ്സ് പ്രതികരിച്ചത്. "റഫറിമാർ അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിയെപ്പോലെ മികച്ചവരായിരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം," ദെഷാംപ്‌സ് കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home