മുംബൈ വിമാനത്താവളത്തിലെ അദാനിയുടെ കടകളിൽ നിയമം ലംഘിച്ച് നിക്കോട്ടിൻ പൗച്ചുകൾ വിറ്റു

ന്യൂഡൽഹി: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗൗതം അദാനിയുടെ ബിസിനസ് ഗ്രൂപ്പ് നടത്തുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ, അനുമതിയില്ലാതെ നിക്കോട്ടിൻ പൗച്ചുകൾ വിറ്റതായി കണ്ടെത്തൽ. നിക്കോട്ടിൻ പൗച്ചുകൾ 'ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ' പരിധിയിൽ വരുന്നതാണെന്നും, അതിനാൽ വിൽപനയ്ക്ക് രജിസ്ട്രേഷനും ഇറക്കുമതി ലൈസൻസും നിർബന്ധമാണെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ഇവ നിയമവിരുദ്ധവും പൊതുജനാരോഗ്യത്തിന് അപകടകരവുമാണെന്നാണ് സർക്കാർ റിപ്പോർട്ടുകൾ.
ഫിലിപ്പ് മോറിസിന്റെ 'സിൻ', സ്വീഡിഷ് സ്മോക്ക്ലെസ് സൊല്യൂഷന്റെ 'വൈറ്റ് ഫോക്സ്' എന്നീ ബ്രാൻഡുകളാണ് അദാനിയുടെ സ്ഥാപനം ഇറക്കുമതി ചെയ്തത്. ലൈസൻസില്ലാതെ ഇവ വിൽക്കുന്നത് മൂന്ന് വർഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇന്ത്യയിൽ പുകയിലയുടെ ഉപയോഗം മൂലം പ്രതിവർഷം 1.35 ദശലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇ-സിഗരറ്റുകൾ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. 18 മുതൽ 40 വയസ്സുവരെയുള്ളവരിൽ നിക്കോട്ടിൻ പൗച്ചുകളുടെ ഉപയോഗം വർധിക്കുന്നത് വലിയ പൊതുജനാരോഗ്യ പ്രശ്നമാണെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അദാനി ഗ്രൂപ്പ് ഈ ആരോപണം നിഷേധിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഇന്ത്യൻ കസ്റ്റംസ് അതിർത്തികൾക്ക് പുറത്തായതിനാൽ ആഭ്യന്തര നിയന്ത്രണങ്ങൾ ബാധകമല്ലെന്നും, നിക്കോട്ടിൻ പൗച്ചുകൾ മരുന്നല്ലെന്നുമായിരുന്നു കമ്പനി കോടതിയിൽ വാദിച്ചത്. നിലവിലുള്ള നിക്കോട്ടിൻ പൗച്ചുകളുടെ സ്റ്റോക്കിൽ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് മുംബൈ ഹൈക്കോടതി അധികൃതർക്ക് നിർദ്ദേശം നൽകി. ജൂലൈ 14-ന് ഈ കേസിൽ വാദം തുടരും.
കേസിൽ സർക്കാർ വിജയിച്ചാൽ, ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന പൂർണ്ണമായും തടയാൻ സാധിച്ചേക്കും. വിതരണക്കാർക്ക് ലൈസൻസ് എടുക്കുന്നത് ബുദ്ധിമുട്ടാകുമെന്നും ഇത് ഡ്യൂട്ടി ഫ്രീ വ്യവസായത്തെ ബാധിക്കുമെന്നും ഫ്ലെമിംഗോ ഡ്യൂട്ടിഫ്രീ കോടതിയെ അറിയിച്ചു.









0 comments