പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ കിട്ടുന്നത് മലിനജലം; വെള്ളത്തിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യം, പ്രതിഷേധം

കോളേജ് ഹോസ്റ്റലില്‍ ലഭിക്കുന്ന മലിനജലവുമായി എസ്എഫ്ഐ പ്രതിഷേധിക്കുന്നു (Photo: Screengrab)
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം ലഭിക്കുന്നതായി പരാതി. 500ലധികം വിദ്യാർഥികൾ താമസിക്കുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകളിലാണ് ഇത്തരത്തിൽ മലിനജലം ലഭിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. കുടിക്കാനും കുളിക്കാനും ഭക്ഷണം പാചകം ചെയ്യാനും മറ്റുമായി ഉപയോഗിക്കുന്ന വെള്ളമാണ് ഉപയോഗശൂന്യമായിരിക്കുന്നത്. കൂടാതെ വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
വെള്ളം തീർത്തും ഉപയോഗശൂന്യമെന്നാണ് പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തങ്ങൾക്ക് ഈ മലിനജലത്തിലാണ് തങ്ങൾക്ക് ഭക്ഷണം പാചകം ചെയ്തു തരുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഇതോടെ വയറിളക്കം പോലുള്ള അസുഖങ്ങൾ ബാധിച്ച് നിരവധി വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലുകളിലെ വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി കുഴൽകിണറിനെയാണ് ആശ്രയിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡിന് നടുഭാഗത്തായാണ് കിണർ സ്ഥിതി ചെയ്യുന്നത്.
അടുത്തകാലത്തായി പൊതുമരാമത്ത് വകുപ്പ് ജോലികൾ നടത്തി വരികയാണ്. അശാസ്ത്രീയമായി ഈ വർക്കുകൾ നടക്കുന്നതിനാൽ കുഴൽകിണറിലേയ്ക്ക് മലിനജലം കിനിഞ്ഞ് ഇറങ്ങുകയാണെന്നും ഡ്രയനേജിൽ നിന്നും ഉൾപ്പടെയുള്ള വെള്ളവും കിണറിലേയ്ക്ക് എത്തുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. കുട്ടിക്കാൻ പോലും വെള്ളമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പല വിദ്യാർഥികൾക്കും ഇപ്പോൾ യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്ന സമയമാണിതെന്നും കുട്ടികൾ പറയുന്നു. ഷിഗെല്ല പോലുള്ള പകർച്ചാവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മലിനജലം ലഭിക്കുകയും അതിൽ ഭക്ഷണം പാചകം ചെയ്യുന്നതും വിദ്യാർഥികൾ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ പ്രവർത്തികൾ മൂലം തങ്ങൾ ദുരിതത്തിലാണെന്ന് പലആവർത്തി പറഞ്ഞിട്ടും താൽക്കാലികമായി ഷെഡ് ഇട്ട് മൂടുകയല്ലാതെ ശാശ്വത പരിഹാരം ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. വിവരം അധികാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അപ്പുറത്ത് നിന്നുള്ള ലേഡീസ് ഹോസ്റ്റലിൽ നിന്നും വെള്ളം എടുക്കൂ എന്ന നിർദേശമാണ് തങ്ങൾക്ക് ലഭിച്ചതെന്നും വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ ഇതുവരെയും പരിഹാരം കാണാത്ത സാഹചര്യത്തിൽ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്ത് വന്നു. മലിനജലം കുപ്പിയും ബക്കറ്റുകളിലുമാക്കി വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. കുടിവെള്ള പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് വിദ്യാർഥികൾ ഉയർത്തിയിരിക്കുന്ന ആവശ്യം.










0 comments