ഡൽഹിയിൽ സ്ത്രീകളെ ശല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച യുവാവിന് ക്രൂരമർദ്ദനം

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മെഹ്‌റോളിയിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നത് തടയാൻ ശ്രമിച്ച 26കാരനെ ഒരു സംഘം യുവാക്കൾ ചേർന്ന് മർദ്ദിച്ചു. ഫെബ്രുവരി 3ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സാംഗം വിഹാർ സ്വദേശിയായ മുകേഷിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മുകേഷ് നിലവിൽ എയിംസ് ട്രോമ സെന്ററിൽ ചികിത്സയിലാണ്.
ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മുകേഷ്, ചായ കുടിക്കാനായി ഒരു കടയിൽ നിന്നപ്പോഴാണ് സമീപത്ത് ചിലർ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്ത മുകേഷിനെ കല്ല് പോലെയുള്ള വസ്തുകൊണ്ട് സംഘം തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ബോധരഹിതനായി വീണ മുകേഷിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ ഇടപെട്ടാണ് പ്രതികളെ തടഞ്ഞത്. പരിക്കേറ്റ മുകേഷിനെ മർദ്ദനമേറ്റ സ്ത്രീകളും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
സംഭവത്തിൽ വിശാൽ റാവത്ത് (26), ജതിൻ (20), സോനു (25), വിവേക് (20) എന്നീ നാല് യുവാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. "മറ്റൊരാളെ സഹായിക്കുന്നത് പോലും ഈ കാലത്ത് ഒരു കുറ്റമായി മാറിയിരിക്കുകയാണ്" എന്ന് മുകേഷിന്റെ മാതാവ് സർവ്വേഷ് പ്രതികരിച്ചു.










0 comments