മലേഗാവ് സ്ഫോടനക്കേസ്: വിധി ജൂലൈയിൽ

മുംബൈ: ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ പ്രതിയായ 2008ലെ മലേഗാവ് സ്ഫോടനകേസിൽ സ്പെഷ്യൽ എൻഐഎ കോടതി ജൂലൈയിൽ വിധി പറയുമെന്ന് റിപ്പോർട്ട്. നിരവധി രേഖകൾ ഉള്ളതിനാൽ സമഗ്രമായി വിലയിരുത്തുന്നതിന് കൂടുതൽ സമയം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.
മെയ് 8 ന് വിധി പറയുമെന്നാണ് ഏപ്രിൽ ആദ്യം എൻഐഎ കോടതി അറിയിച്ചിരുന്നത്. ജൂലൈ 31ന് വിധി പറയുമെന്നാണ് പുതിയ വിവരം. വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ ജഡ്‍ജിയെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. കേസിൽ വാദം കേട്ട എൻഐഎ പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടിയെയാണ് ഏപ്രിൽ ആദ്യം നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത്. 17 വർഷം നീണ്ട കേസിൽ സ്ഥലം മാറ്റപ്പെടുന്ന അഞ്ചാമത്തെ ജഡ്‍ജിയാണ് ലഹോട്ടി.
പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ഏപ്രിൽ 15നുള്ളിൽ വാദം പൂർത്തിയാക്കാൻ അന്ന് ജഡ്ജി നിർദേശിച്ചിരുന്നു. 2008 സെപ്തംബർ 29ന് മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേഗാവിലെ പള്ളിക്കുസമീപമുണ്ടായ സ്‍ഫോടനത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. യുഎപിഎ അടക്കം ചുമത്തിയകേസിൽ പ്രഗ്യാസിങ്, ഠാക്കൂർ, ലെഫ്. കേണൽ പ്രസാദ് പുരോഹിത് തുടങ്ങിയവരാണ് പ്രതികൾ.









0 comments