മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു; നടപടി ബജ്രംഗ്ദളിന്റെ പരാതിയിൽ

പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഫാദർ സുധീറും ഭാര്യ ജാസ്മിനും പ്രാദേശിക വൈദികരും
മുംബൈ: ബിജെപി സഖ്യ സർക്കാർ ഭരിക്കുന്ന മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് ബെനോഡ പൊലീസിന്റെ നടപടി.
പ്രാദേശിക വൈദികരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ക്ഷണപ്രകാരമാണ് തിരുവനന്തപുരം സ്വദേശിയായ ഫാദർ സുധീറും ഭാര്യ ജാസ്മിനും പ്രാർഥന യോഗത്തിൽ പങ്കെടുത്തത്. വൈദികനെയും ഭാര്യയെയും പൊലീസ് സ്റ്റേഷനിൽ സന്ദർശിക്കാനെത്തിയ വിശ്വാസികളായ നാലുപേരെയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ചുവർഷമായി പ്രദേശത്ത് സുവിശേഷകനായി ജോലിചെയ്യുകയാണ് സുധീർ. തിരുവനന്തപുരം അമരവിള സ്വദേശിയാണ്. ബുധൻ മൂന്നുമണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും.
സമാന രീതിയിൽ, ഒക്ടോബറിൽ മധ്യപ്രദേശിൽ മലയിൻകീഴ് സ്വദേശിയായ ഫാദർ ഗോഡ്‌വിനെയും ജൂലൈയിൽ ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഹിന്ദുത്വസംഘടനകൾ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ക്രൈസ്തവ വിശ്വാസികളെ ആക്രമിക്കുകയും ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ചെയ്തു.









0 comments