print edition മേജർ തരുൺ വാസുദേവന് ശൗര്യചക്ര; രാഷ്‌ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

മേജർ തരുൺ വാസുദേവൻ
സ്വന്തം ലേഖകൻ
Published on Aug 15, 2026, 03:37 AM | 1 min read
ന്യൂഡ്യൽഹി : സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ സൈനിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവൻ ശൗര്യചക്ര പുരസ്‌കാരത്തിന് അർഹനായി. ജമ്മു കശ്‌മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞതിനാണ് മേജർ തരുണിന് ശൗര്യചക്ര. രാഷ്ട്രീയ റൈഫിള്‍സിലെ57-ാം ബറ്റാലിയന്‍ അംഗമായ തരുണ്‍ വിരമിച്ച കേണല്‍ എ കെ വാസുദേവന്റെയും രശ്മി വാസുദേവന്റെയും മകനാണ്.
ധീരതയ്‌ക്കുള്ള 78 പുരസ്‌കാരങ്ങളും പ്രത്യേകപരാമർശമുള്ള 89 പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. ഒന്പത് പേർക്ക് കീർത്തിചക്രയുണ്ട്. ഏഴുപേർക്ക് മരണാനന്തര ബഹുമതിയാണ്. 19 പേർക്ക് ശൗര്യചക്രയുമുണ്ട്. 13 പേർക്ക് മരണാന്തര ബഹുമതിയായി നൽകും. പരമോന്നത ധീരതാ പുരസ്‌കാരമായ അശോകചക്ര ഈ വർഷം പ്രഖ്യാപിച്ചില്ല. 36 സേനാ മെഡലുകളിൽ അഞ്ച് പേർക്ക് മരണാനന്തര ബഹുമതിയാണ്.
ലെഫ്റ്റനന്റ് കേണൽ മനെയോ ഫ്രാൻസിസ് പി എഫ്, മേജർ ജിതേന്ദ്ര റാഠി, കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പാരാ സ്‌പെഷൽ ഫോഴ്സിലെ ഹവിൽദാർ ഗജേന്ദ്ര സിങ് എന്നിവർക്ക് കീർത്തിചക്ര ലഭിച്ചു. മറ്റ് കീർത്തിചക്രങ്ങൾ കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾക്കാണ്. കത്വ ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച ഹെഡ് കോൺസ്റ്റബിൾമാരായ ജഗ്ബീർ സിങ്, ബഷീർ അഹമ്മദ്, എസ് ജി കോൺസ്റ്റബിൾമാരായ ജസ്വന്ത് സിങ്, ബൽവിന്ദർ സിങ്, താരിഖ് ഹുസൈൻ, എസ് ടി എഫ് ഇൻസ്‌പെക്ടർ സുനിൽ കുമാർ എന്നിവർക്കാണ് മരണാനന്തര ബഹുമതി ലഭിച്ചത്. മേജർ ആദിത്യ പ്രതാപ് സിങ്ങിന് മരണാനന്തര ശൗര്യ ചക്ര ലഭിച്ചു.









0 comments