ഡൽഹി റിതാലയിൽ വൻ തീപിടിത്തം; 100ൽ അധികം കുടിലുകൾ കത്തി നശിച്ചു, ഒരു മരണം

ന്യൂഡൽഹി: ഡൽഹിയിലെ റിതാല മേഖലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 17 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. നൂറോളം കുടിലുകൾ കത്തിനശിച്ചു. പുലർച്ചെ 4.15നാണ് തീപിടിത്തത്തെക്കുറിച്ച് അഗ്നിരക്ഷാ സേനയ്ക്ക് വിവരമെത്തിയത്. തീ നിയന്ത്രണ വിധേയമാക്കിയശേഷം നടത്തിയ തിരച്ചിലിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ചേരിയിൽ അടുത്തടുത്ത നിലയിലാണ് കുടിലുകൾ സ്ഥാപിച്ചിരുന്നത്. അതുകൊണ്ടുതന്നെ തീ വേഗത്തിൽ പടർന്നു.
ഡൽഹി അഗ്നിരക്ഷാ സേനയുടെ 18 ഫയർ എൻജിനുകൾ സ്ഥലത്തെത്തി. ആറരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാ സേനയ്ക്കൊപ്പം പൊലീസും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു. ബിഹാർ, ബംഗാൾ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലമാണ് ഇവിടം. സമീപത്തുള്ള ഫാക്ടറികളിലും, കെട്ടിട നിർമാണ രംഗത്തും ചെറിയ കടകളിലുമായാണ് ഇവരെല്ലാം ജോലി ചെയ്തിരുന്നത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.










0 comments