print edition മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ; ബിജെപി– ശിവസേന മുന്നില്‍

ന്യൂഡൽഹി
മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി– ശിവസേനാ ഷിൻഡെ സഖ്യത്തിന് മുന്നേറ്റം. കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും ഉൾപ്പെട്ട മഹാവികാസ് അഘാഡിയിലുണ്ടായ ഭിന്നത ബിജെപി– ശിവസേന സഖ്യത്തിന് സഹായകമായി. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനായ ബ്രിഹൻ മുംബൈ ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 25ലും ബിജെപി– ശിവസേനാ ഷിൻഡെ സഖ്യം മുന്നിലെത്തി. മുംബൈയിൽ കേവല ഭൂരിപക്ഷത്തിൽ എത്താനായിട്ടില്ല.
രാത്രി വൈകിയുള്ള റിപ്പോർട്ടുകൾ പ്രകാരം ആകെയുള്ള 2869 മുൻസിപ്പൽ കോർപ്പറേഷൻ വാർഡുകളിൽ 1752 വാർഡിൽ ബിജെപി– ഷിൻഡെ സഖ്യം ജയിച്ചു. പ്രകാശ് അംബേദ്‌ക്കറുടെ വഞ്ചിത് ബഹുജൻ അഘാഡിക്കൊപ്പം സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് 306 വാർഡിലാണ് ജയിക്കാനായത്. ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം 166ഉം സഖ്യത്തിൽ മത്സരിച്ച അജിത് പവാർ– ശരദ് പവാർ എൻസിപി പാർടികൾ 151 വാർഡിലുമാണ് ജയിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 94 വാർഡിൽ ജയിച്ചു.
ജെൽന മുന്‍സിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പംഗാര്‍ക്കര്‍ ജയിച്ചു. മുംബൈ, പൂനെ, നാസിക്ക്, താനെ, നവി മുംബൈ, പിംപ്രി ചിച്‌വാഡ്, നാഗ്‌പ്പുർ തുടങ്ങിയ കോർപ്പറേഷനുകൾ ബിജെപി– ശിവസേനാ സഖ്യം പിടിച്ചു. ലത്തൂർ കോർപ്പറേഷനിൽ മാത്രമാണ് കോൺഗ്രസിന് ഭൂരിപക്ഷമുള്ളത്. ഭിവണ്ടി–നിസാംപ്പുർ, കോലാപ്പുർ, ചന്ദ്രനഗർ കോർപ്പറേഷനുകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം പിടിക്കാനുള്ള ആൾബലമില്ല. സഖ്യത്തിൽ മത്സരിച്ച രണ്ട് പവാർ വിഭാഗം എൻസിപികൾക്കും രാജ് താക്കറെയും എംഎൻഎസുമായി കൈകോർത്ത ശിവസേനാ ഉദ്ധവ് വിഭാഗത്തിനും വലിയ തിരിച്ചടിയായി. സ്വാധീനമുണ്ടായിരുന്ന പൂനെ, പിംപ്രി ചിച്‌വാഡ് കോർപ്പറേഷനുകളിൽ എൻസിപി കൂട്ടുക്കെട്ട് ഏറെ പിന്നിൽ പോയി.










0 comments