സുരക്ഷ ശക്തമാക്കുന്നു: മഹാരാഷ്ട്രയിൽ ഗിഗ് തൊഴിലാളികൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം

മുംബൈ: പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മഹാരാഷ്ട്രയിൽ ഡെലിവറി, ഗിഗ് തൊഴിലാളികൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഫുഡ് ഡെലിവറി, ഇ-കൊമേഴ്സ്, ക്യാബ് സർവീസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം നിയമസഭയിൽ ലേബർ മന്ത്രി ആകാശ് ഫണ്ട്കർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ നിയമം അനുസരിച്ച്, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന എല്ലാ ഡെലിവറി പങ്കാളികളും സേവനം ആരംഭിക്കുന്നതിന് മുമ്പ് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്ന് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
പലപ്പോഴും മൂന്നാം കക്ഷി ഏജൻസികൾ വഴിയാണ് ഇവർ ജോലിക്കെടുക്കപ്പെടുന്നത് എന്നതിനാൽ സുരക്ഷാ കാര്യങ്ങളിൽ കമ്പനികൾ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.
രാത്രികാലങ്ങളിൽ ഉൾപ്പെടെ വീട്ടിലെത്തുന്ന ഡെലിവറി ജീവനക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊലീസ് വെരിഫിക്കേഷൻ ഇല്ലാത്ത ജീവനക്കാരെ കണ്ടെത്തിയാൽ അവരെ നീക്കം ചെയ്യണമെന്നും നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക നിയമം കൊണ്ടുവരില്ലെന്നും കേന്ദ്രസർക്കാരിന്റെ സോഷ്യൽ സെക്യൂരിറ്റി കോഡ് പ്രകാരം ഇവർക്കായി പ്രത്യേക ക്ഷേമ ബോർഡ് രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.










0 comments