പാല്‍ഘറില്‍ അനിശ്ചിതകാല ധര്‍ണ , ആവശ്യങ്ങൾ രേഖാമൂലം അംഗീകരിക്കുംവരെ കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധം, ദഹാനുവിൽനിന്ന് 60 കിലോമീറ്റർ പിന്നിട്ടാണ് മാർച്ചെത്തിയത്
print edition ജനരോഷം ; മഹാരാഷ്ട്രയില്‍ സിപിഐ എം മാര്‍ച്ചില്‍ പതിനായിരങ്ങള്‍

ന്യൂഡൽഹി
മഹാരാഷ്ട്രയിൽ തൊഴിലാളി –കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സമരകാഹളം മുഴക്കി സിപിഐ എം നേതൃത്വത്തിൽ 60 കിലോമീറ്റർ ദൂരം താണ്ടി ബഹുജന മാർച്ച് ചൊവ്വാഴ്‌ച പാൽഘർ കലക്‌ടറേറ്റിലെത്തി. ആവശ്യങ്ങൾ നടപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കുംവരെ സമരഭടൻമാർ അനിശ്ചിതകാല ധർണ നടത്തുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
തിങ്കളാഴ്‌ച ദഹാനു താലൂക്കിലെ ചരോട്ടിയിൽ നിന്നാണ് പതിനായിരങ്ങൾ അണിനിരന്ന ബഹുജനമാർച്ച് ആരംഭിച്ചത്. 35 കിലോമീറ്റർ പിന്നിട്ട് മനോറിൽ രാത്രി ക്യാന്പുചെയ്‌തു. ചൊവ്വാഴ്‌ച രാവിലെ മനോറിൽനിന്ന് തുടങ്ങിയ മാർച്ച് വിവിധ കേന്ദ്രങ്ങൾ പിന്നിട്ടപ്പോൾ കൂടുതൽ പേർ പങ്കാളികളായി. ആയിരക്കണക്കിന് ചെങ്കൊടികളേന്തി വീറുറ്റ മുദ്രാവാക്യങ്ങൾ മുഴക്കി ആവേശഭരിതമായിരുന്ന മാർച്ച് 25 കിലോമീറ്റർ താണ്ടി ഉച്ചയോടെ കലക്‌ട്രേറ്റിലെത്തി. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റുമായ അശോക് ധാവ്‌ളെ, പിബി അംഗവും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്‌ണൻ, വിനോദ് നിക്കോളെ എംഎൽഎ, കിരൺ ഗഹാല തുടങ്ങിയ നേതാക്കൾ ബഹുജനമാർച്ചിന് നേതൃത്വം നൽകി. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോരാട്ടം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചത് പിൻവലിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, വനാവകാശനിയമം കർശനമായി നടപ്പാക്കുക, കൃഷിഭൂമി കർഷകർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ബഹുജന മാർച്ച് ഉന്നയിക്കുന്നത്. പാൽഘറിലെ കിസാൻസഭ, സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് തുടങ്ങിയ വർഗ–ബഹുജന സംഘടനകളുടെ സംഘടനാശേഷിയും ഉൗർജവും ആവേശവും പ്രതിഫലിക്കുന്നതായിരുന്നു ബഹുജനമാർച്ച്.











0 comments