പൊലീസ് ഉദ്യോഗസ്ഥൻ പലതവണ ബലാത്സംഗം ചെയ്തു; കൈവെള്ളയിൽ കുറിപ്പെഴുതിവച്ച് ഡോക്ടർ ജീവനൊടുക്കി

സത്താറ: മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ കൈവെള്ളയിൽ കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്തു. ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ (എസ്ഐ) നാല് തവണ തന്നെ ബലാത്സംഗം ചെയ്തതായി കൈയിൽ എഴുതിയിട്ടുണ്ട്.
ഒരു പോലീസ് ഉദ്യോഗസ്ഥനുമായുള്ള തർക്കത്തെത്തുടർന്നാണ് ഡോക്ടർ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, കൈവെള്ളയിലെ കുറിപ്പ് പുറത്തുവന്നതോടെ തർക്കത്തിന് പിന്നിൽ ലൈംഗിക ചൂഷണമാണെന്ന് വ്യക്തമായി.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ എസ്ഐ തന്നെ നാല് തവണ ബലാത്സംഗം ചെയ്തുവെന്നാണ് ഡോക്ടർ എഴുതിയിരിക്കുന്നത്. ആരോപണ വിധേയനായ എസ്ഐക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളിക്ക് തക്ക ശിക്ഷ ഉറപ്പാക്കണമെന്ന് വനിതാ സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. പൊലീസിന്റെ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്നു എന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ ആത്മഹത്യ. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ഗോപാൽ ബാഡ്‌നിയെ സസ്‌പെൻഡ് ചെയ്തു.










0 comments