മുംബൈ ആര് ഭരിക്കും, മഹാരാഷ്ട്ര മുനിസിപ്പൽ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

മഹാരാഷ്ട്രയിലെ 29മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ നഗരമാണ് ശ്രദ്ധാകേന്ദ്രം.മുംബൈയിലെ 227വാർഡുകളിലെ ഉൾപ്പെടെ ഫലമാണ് അറിയാനിരിക്കുന്നത്. മുംബൈയിൽ മാത്രം 1,700സ്ഥാനാർത്ഥികൾ ജനവിധി കാത്തിരിക്കുന്നു.
മഹാരാഷ്ട്ര സംസ്ഥാനത്തെ 29മുനിസിപ്പൽ കോർപ്പറേഷനുകളിലായി 15,931സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 893 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 2,869 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. 3.48കോടി വോട്ടർമാരാണ് സമ്മതിദാനം നിര്‍വ്വഹിച്ചത്.
ഇത്തവണ വോട്ട് ചെയ്തവരുടെ എണ്ണം കുറവായിരുന്നു. 2017ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 55.53ശതമാനത്തിൽ നിന്ന് ഇപ്പോൾ 52.94ശതമാനം എന്ന നിലയിലേക്ക് താഴ്ന്നതായി പോളിംഗ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2022-ൽ ശിവസേന പിളർന്നതിനുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിന്റെ ഫലമാണ് അറിയാനിരിക്കുന്നത്. 74,400കോടി രൂപയിലധികം വാർഷിക ബജറ്റ് ഉള്ള ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) നാല് വർഷത്തെ ഇടവേളയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുംബൈ ഒഴികെ,മറ്റ് നഗര സ്ഥാപനങ്ങളിൽ ഒന്നിലധികം അംഗ വാർഡുകളുണ്ട്. മുംബൈ ഉൾപ്പെടെ 29മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിരവധി വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടന്നത്. മിക്കതിന്റെയും കാലാവധി 2020നും 2023നും ഇടയിൽ അവസാനിച്ചതാണ്.ഇതിൽ ഒമ്പതെണ്ണം ഇന്ത്യയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട മേഖലയായ മുംബെ മെട്രോപൊളിറ്റൻ മേഖലയിലാണ്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുംബെയിൽ 25വർഷക്കാലം (1997-2022)അവിഭക്ത ശിവസേന ആധിപത്യം തുടര്‍ന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഒരു സുപ്രധാന രാഷ്ട്രീയ വഴിത്തിരിവിൽ,ശിവസേന (യുബിടി),എംഎൻഎസ് എന്നിവരുടെ തലവന്മാരായിരുന്ന ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചു.











0 comments