മധ്യപ്രദേശിൽ മെഡിക്കൽ സർവകലാശാലയിൽ വൻ അഴിമതി; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

ഭോപ്പാൽ: മധ്യപ്രദേശിലെ ഏക മെഡിക്കൽ സർവകലാശാലയായ മധ്യപ്രദേശ് മെഡിക്കൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നടന്ന ക്രമക്കേടുകൾ സ്ഥിരീകരിച്ച് ഓഡിറ്റ് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ടിലും ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
പരീക്ഷാ നടത്തിപ്പ് മുതൽ മാർക്ക് പട്ടിക തയ്യാറാക്കുന്നതിൽ വരെ കോടികളുടെ അഴിമതി നടന്നതായാണ് സൂചന. സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ ഭരണത്തിന് കീഴിൽ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന തുടർച്ചയായ അഴിമതികളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.
വ്യാപം അഴിമതിക്ക് സമാനമായ രീതിയിലുള്ള വലിയ ക്രമക്കേടുകളാണ് മെഡിക്കൽ സർവകലാശാലയിലും നടന്നിരിക്കുന്നത്. തോറ്റ വിദ്യാർത്ഥികളെ പണം വാങ്ങി ജയിപ്പിച്ചതായും മാർക്ക് ലിസ്റ്റുകളിൽ തിരുത്തൽ വരുത്തിയതായും റിപ്പോർട്ടിൽ കണ്ടെത്തി.
പരീക്ഷാ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനികൾക്ക് സർവകലാശാലാ ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകി. യോഗ്യതയില്ലാത്ത പലരെയും പ്രധാന തസ്തികകളിൽ നിയമിച്ചതിലൂടെ സർവകലാശാലയുടെ വിശ്വാസ്യത തന്നെ തകർന്നു.
അക്കാദമിക് ആവശ്യങ്ങൾക്കായി നീക്കിവെച്ച കോടിക്കണക്കിന് രൂപ മാനദണ്ഡങ്ങൾ ലംഘിച്ച് ചെലവഴിച്ചു എന്നും വിവരമുണ്ട്. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും കുറ്റവാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥി സംഘടനകൾ കുറ്റപ്പെടുത്തി.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ തന്നെ തകർക്കുന്ന ഈ അഴിമതിയിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നിര.










0 comments